2016, ഒക്‌ടോബർ 16, ഞായറാഴ്‌ച

വീണ്ടും ചില ചോദ്യങ്ങളും, ഉത്തരങ്ങളും; ഗുരുദേവൻ ഹിന്ദുമത സന്യാസി ആണോ അല്ലയോ?



(ചില ചർച്ചകളുടെ ഭാഗമായി ഭാരതീയദർശനങ്ങൾ, ശ്രീനാരായണ ഗുരുദേവൻ, ഗുരുദേവദർശനങ്ങൾ മുതലായവയെപ്പറ്റി പല പ്രസ്താവനകളും ചോദ്യങ്ങളും ലഭിക്കാറുണ്ട്. അവയ്ക്കു കൊടുക്കുന്ന പ്രതികരണങ്ങളും  മറുപടികളും ആണ്‌ എന്റെ മിക്ക ലേഖനങ്ങളും. ഇനി എഴുതുന്ന ഏതാനും ലേഖനങ്ങൾ പ്രധാനമായും ബ്രഹ്മചാരി സൂര്യശങ്കർ, നാരായണഗുരുകുലം, വർക്കല; എന്ന വ്യക്തിത്വത്തിന് മറുപടിയായി എഴുതിയതാണ്‌. മറ്റു ചിലരുടെയും പ്രസ്താവനകൾക്കും ചോദ്യങ്ങൾക്കും ഉള്ള മറുപടികളും ഈ ലേഖനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടു്.)

ഗുരുദേവൻ ഹിന്ദുമത സന്യാസി ആണെന്നും അല്ലെന്നും വളരെ വിവാദമായ ചർച്ചകൾ നടക്കുന്ന ഒരു സമയം ആണിതു്. ഗുരുദേവൻ “ഹിന്ദു”സന്യാസി ആയിരുന്നുവോ എന്നതു് ഓരോരുത്തരും, “ഹിന്ദു” എന്നതിനെ എങ്ങനെ മനസ്സിലാക്കുന്നു എന്നതിൽ അടിസ്ഥാനമാണു്. 

"പണ്ട് ധാരാളം പേർ വേദ പഠനം നടത്തിയിരുന്നു, വേദ പുരാണങ്ങൾ ഭാരതീയമാണ്, അന്നത്തെ ഭാരതത്തിൽ സനാതന ധർമ്മം ആചരിക്കുന്നവരേ ഉണ്ടായിരുന്നുള്ളു, അവരെയാണ് ഹിന്ദുക്കൾ എന്ന് പറയുന്നത്;" എന്നു ചിലർ പറയാറുണ്ടു്. ഇവിടെ നാലു പ്രസ്താവനകൾ കാണുന്നു. "പണ്ട് ധാരാളം പേർ വേദപഠനം നടത്തിയിരുന്നു." ഇതു ശരി. "വേദ പുരാണങ്ങൾ ഭാരതീയമാണ്." ഇതും ശരി. "അന്നത്തെ ഭാരതത്തിൽ സനാതന ധർമ്മം ആചരിക്കുന്നവരേ ഉണ്ടായിരുന്നുള്ളു". ഇതും ശരി. എങ്കിലും ഇതു പൂർണ്ണമായ ശരി ആകുന്നില്ല.  "അവരെയാണ് ഹിന്ദുക്കൾ എന്ന് പറയുന്നത്". ഇതു ശരിയല്ല. പണ്ട് ധാരാളം പേർ വേദപഠനം നടത്തിയിരുന്നു, അതിലടങ്ങിയിരിക്കുന്ന സനാതനമായ ധർമ്മം അഥവാ ബ്രഹ്മവിദ്യ അടിസ്ഥാനമാക്കി ജീവിക്കുകയും ചെയ്തിരുന്നു. അതിനും മുൻപ് ഭാരതത്തിൽ മാത്രം അല്ല, ഏതാണ്ട് ലോകം മുഴുവൻ തന്നെയും സനാതനമായ ധർമ്മം അനുസരിച്ചാണ് മനുഷ്യർ ജീവിച്ചിരുന്നതും. ആയതിനാൽ മൂന്നാം പ്രസ്ഥാവന പൂർണ്ണമാകുന്നില്ല. ഇതിനും പുറമെ, ഭാരതത്തിൽ ജീവിച്ചിരുന്നവരെ "ഹിന്ദുക്കൾ" എന്നു വിളിച്ചതിന്റെ കാരണം ആ ഭൂഭാഗത്ത് താസച്ചിരുന്നതിനാലാണ്, “സനാതനധർമ്മം അനുസരിച്ച് ജീവിച്ചതിനാലല്ല. അവർ സനാതനധർമ്മം അനുസരിച്ച് ജീവിച്ചിരുന്നു എങ്കിലും "ഹിന്ദു" എന്ന പേർ അതിനാൽ ഉണ്ടായതല്ല. 

വളരെക്കാലങ്ങൾക്കു മുമ്പ്, അഖണ്ഡഭാരതഭൂമിയിൽ സിന്ധൂനദീതടത്തിനും അതിനു ചുറ്റുപാടും അതിനു കിഴക്കും ഉള്ള ഭൂവിഭാഗത്തെ, “ഹിന്ദുസ്ഥാൻ” എന്നു് ഭൂവിഭാഗത്തിനു പടിഞ്ഞാറുണ്ടായിരുന്ന ജനങ്ങൾ വിളിച്ചു. ആ ഭൂഭാഗത്തു താസിച്ചിരുന്നവരെ “ഹിന്ദുക്കൾ” എന്നും വിളിച്ചു പോന്നു. (അവരുടെ ഭാഷയിൽ “സ” “ഹ” എന്ന രണ്ടക്ഷരങ്ങൾക്കും കൂടി, ഒരു അക്ഷരം മാത്രം ആണുണ്ടായിരുന്നതു്. അതു “ഹ” ആയിരുന്നതിനാൽ ആണിതു സംഭവിച്ചതു്.സിന്ധുസ്ഥാൻ ആകേണ്ടിയിരുന്നതു ഹിന്ദുസ്ഥാൻ ആയി.)
അങ്ങനെ, ആ ഭൂവിഭാഗത്തെ "ഹിന്ദുസ്ഥാൻ" എന്നു വിളിക്കുകയും, അവിടെ താമസിച്ചിരുന്നവരെ  "ഹിന്ദുക്കൾ" എന്ന് വിളിക്കയും ആണു് ആദ്യം നടന്നത്. തുടർന്ന് ആ ജനങ്ങൾ ബ്രഹ്മവിദ്യാടിസ്ഥാനത്തിൽ  ആചരിച്ചും അനുസരിച്ചും പോന്നിരുന്ന സനാതനധർമ്മത്തെ “Hindu Religion” (ഹിന്ദുമതം) എന്നു നാമകരണം ചെയ്യുകയും ആണുണ്ടായതു്. അങ്ങനെ കാലക്രമേണ നമ്മുടെ പൂർവ്വികർ Hindu religionകാർ (“ഹിന്ദുമതക്കാർ) ആയി, അഥവാ അങ്ങനെ ആക്കപ്പെട്ടു, "മാതാഗിരണ"ത്തിനായി, "മതാഗിരണപ്പടയുടെ ഒരു പ്രധാന കരുവായി ഇതു മാറി. ഇതോടൊപ്പം മറ്റും പലതും അവർ അതിനോടുചേർത്ത്, അവരുടെ ആവനാഴിയിലെ അമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്തു.
 
പണ്ടു ധാരാളം പേർ വേദപഠനം നടത്തി, അതിലടങ്ങിയിരിക്കുന്ന സനാതനമായ ധർമ്മം അഥവാ ബ്രഹ്മവിദ്യ അടിസ്ഥാനമാക്കി ജീവിച്ചിരുന്നു. പിന്നീടു് മദ്ധ്യപൂർവ്വ ദേശത്തു ജന്മമെടുത്ത Religionsന്റെ (മതങ്ങളുടെ) ഉടമകളിൽ ചിലർ ലോകം മുഴുവൻ വെട്ടിപ്പിടിക്കാൻ തുടങ്ങിയപ്പോൾ ഈ സനാതനധാർമ്മികളിൽ പലരും, സനാതനധർമ്മം എന്തെന്നറിയായ്കയാൽ ആ Religionsലെ (മതങ്ങളിലെ) അക്കരപ്പച്ച തേടിപ്പോയി; ‘ഉണ്ടെന്നു അവർ തെറ്റിദ്ധരിച്ച അക്കരപ്പച്ച തേടിപ്പോയി. അങ്ങനെ തേടിപ്പോയവർ മതം മാറിയവരും (religious Converts) ആയി.
ആദ്യകാലത്തു് എല്ലാ "മതാഗിരണപ്പട"കളുടെയും പ്രധാന പരിപാടി  ശാരീരികപീഠനം ആയിരുന്നു. എന്നിട്ടും വഴങ്ങാത്തവരെ കൊല്ലുകയും ചെയ്തിരുന്നു. എന്നാൽ കാലക്രമേണ അവരിൽ ഒരു വിഭാഗം ശരീരപീഠനത്തെ ത്യജിച്ചിട്ടു ബുദ്ധിപീഠനം തുടങ്ങി. പ്രലോഭനങ്ങളും തെറ്റിദ്ധരിപ്പിക്കലുകളും  ആയിരുന്നു ഇവയിൽ പ്രധാനം. അതോടൊപ്പം തന്നെ ലക്ഷ്യജനവിഭാഗത്തെ വിഘടിപ്പിക്കുക എന്ന തന്ത്രവും ഇവർ വളരെ ഫലപ്രദമായി ഉപയോഗിച്ചു.

ആയതിലേക്കായി നമ്മുടെ ആത്മീയഗ്രന്ഥങ്ങളെ തെറ്റായി പരിഭാഷപ്പെടുത്തുകയും  വ്യാഖ്യാനിക്കയും, ചിലയിടങ്ങളിൽ വ്യത്യസ്ഥത വരുത്തിയും ചിലയിടങ്ങളിൽ എഴുതിച്ചേർത്തും അവർ പ്രസിദ്ധീകരിച്ചു. അവയെ ആസ്പദമാക്കി ഗ്രന്ഥങ്ങൾ രചിച്ചു. ഈ പരിപാടികൾ ഇന്നും തുടരുന്നു. 

പ്രസിദ്ധങ്ങളായ സർവ്വകലാശാലകളുടെ തണലിൽ കഴിയുന്ന Indolegists (ഭാരതസംസ്ക്കാര ശാസ്ത്രജ്ഞർ) എന്നു സ്വയം പ്രഖ്യാപിച്ച ഓമനപ്പേരിൽ അറിയപ്പെടുന്ന ചിലർ ഭാരതത്തെ താറടിക്കാനായി പടച്ചുവിടുന്ന ഗ്രന്ഥങ്ങൾ അനവധിയാണ്. അവർക്കു തുണയായി ധാരാളം ഭാരതീയരും ഉണ്ടു്. ഈ ഭാരതീയർ ബഹുഭൂരിപക്ഷവും മാതാഗിരണപ്പയുടെ  വിദ്യാഭ്യാസസഹായം വാങ്ങി ഉന്നത ബിരുദങ്ങൾ നേടിയവരാണ്. മറ്റൊരുവിധം പറഞ്ഞാൽ വിദ്യാഭ്യാസ സഹായം എന്ന പേരിൽ വിലയ്ക്കു വാങ്ങപ്പെട്ട അടിമകൾ. ഈ ഗ്രന്ഥങ്ങൾ വായിച്ചു് ഭാരതീയരായ വലിയൊരു ജനവിഭാഗം, മുഖ്യമായും ബുദ്ധിജീവികൾ എന്നു സ്വയം നടിക്കുന്നവരും പൊതുജനം തെറ്റിദ്ധരിക്കപ്പെടുന്നവരും, നമ്മുടെ സംസ്‌കാരത്തിനും ആത്മീയതയ്ക്കും എതിരായി തിരിഞ്ഞിരിക്കുന്നു. ഈ ബുദ്ധിജീവികളുടെ പ്രധാന യോഗ്യതതന്നെ ഇപ്പോൾ ഭാരതസസ്ക്കാരത്തെ താറടിച്ചു കാട്ടുക എന്നതും ആയിരിക്കുന്നു!

ഇതിനും പുറമെ ഈ തെറ്റായ വ്യാഖ്യാനങ്ങളുടെയും കൂട്ടിച്ചെർക്കലുകളുടെയും വെളിച്ചത്തിൽ പല ഭാരതീയരും, നികൃഷ്ടമായിത്തന്നെ ചിലപ്പോൾ ഉച്ചനീചത്ത്വങ്ങൾ കാട്ടുന്നും ഉണ്ടു്. ഇതിനെല്ലാം മുകളിൽ ഏറ്റവും നീചമായ രീതിയിൽ മാദ്ധ്യമങ്ങൾ പ്രവർത്തിക്കുന്നു. ഒറ്റപ്പെട്ട ഹീനകർമ്മങ്ങളെ (മലീമസമായ സംഭവങ്ങളെ) അമിതപ്രാധാന്യത്തോടുകൂടി പ്രസിദ്ധപ്പെടുത്തിയും ഗുണകർമ്മങ്ങളെ മറച്ചുവച്ചും മാദ്ധ്യമങ്ങൾ മനുഷ്യർക്കിടയിൽ സ്പർദ്ധയും വിരോധവും വളർത്തുന്നു. ലോകമെമ്പാടും പ്രചരിപ്പിച്ച് ഭാരതത്തെ താറടിക്കുന്നു. ഇവരുടെ ലക്‌ഷ്യം മറ്റൊന്നുമല്ല, കൂടുതൽ വിഘടനവും ആഗീരണവും തന്നെ. മാദ്ധ്യമങ്ങളിൽ സിംഹഭാഗവും മതാഗീരണ സേനയുടെ നിയന്ത്രണത്തിലാണെന്ന സത്യം ജനം അറിയുന്നില്ല, നിയന്ത്രണം തിരശ്ശീലയ്ക്കു പിന്നിൽ മറഞ്ഞുനിന്നായതിനാൽ. ഇതും വളരെ അപകടകരമായ ഒരു നിലയിലേക്കാണ് ഭാരതത്തെ കൊണ്ടുപോകുന്നതും.

ഭാരത സാസ്‌ക്കാരത്തിൽ ഉണ്ടായിരുന്ന സാമൂഹികവും തൊഴിൽ പരവും ആയ ചില വ്യവസ്ഥിതികളെ നമ്മുടെ പൂർവ്വികരിൽ ചിലർ സ്വാർത്ഥലാഭത്തിനായി  ദുർവ്യാഖ്യാനം നടത്തി തുടങ്ങിവച്ച വിഘടനങ്ങളെ ഉപയോഗിച്ചും, പുതിയപുതിയ ദുർവ്യാഖ്യാനങ്ങൾ നൽകിയും ഇക്കൂട്ടർ നമ്മുടെ പൂർവ്വികരെ കൂടുതലായി വിഘടിപ്പിക്കയും ചെയ്തു. ഈ പ്രവർത്തനത്തിനുപയോഗിച്ച ഒരു പ്രധാന കരുവായിരുന്നു ബ്രഹ്മവിദ്യാധിഷ്ഠിതമായ സനാതനധർമ്മത്തെ പല Religions ആക്കി (മതക്കാരാക്കി) തരാം തിരിച്ചതു്. ഈ വിഭജനത്തിനു്, ഏകമാനവ സൃഷ്ടികളായ അവരുടെ മതങ്ങൾക്കു സമാനമായി, അവർ നമ്മുടെ പുരാതന ഋഷിവര്യന്മാരുടെ ദർശനങ്ങളെയും നമ്മുടെ ചില ഇഷ്ടദേവതകളെയും ആധാരവും ആക്കി. അങ്ങനെ നമ്മുടെ ബ്രഹ്മവിദ്യയിൽ അധിഷ്ഠിതമായിരുന്ന സനാതനധർമ്മം” Religions (മതങ്ങൾ) ആക്കപ്പെട്ടു. ഈ ഇഷ്ടദേവതകളെ അവർ Gods (ദൈവങ്ങളും) ആക്കി. അപ്പോൾ നാം ബഹുദൈവ വിശ്വാസികളും ആയി. ഇന്ന് സ്വാമി ചമഞ്ഞു നടക്കുന്ന ചിലർ പോലും നാം ബഹുദൈവ വിശ്വാസികളാണെന്നു സമർദ്ധിക്കാൻ ശ്രമിക്കുന്നുണ്ടു്.

മദ്ധ്യപൂർവ്വദേശ Religions (മതങ്ങൾ) ഭാരതത്തിൽ പ്രചരിപ്പിക്കാൻ തുടങ്ങിയ ആദ്യകാലത്തു്, ആഗിരണം ചെയ്യപ്പെടാതെ ഇരുന്നവർ (Hinduism) "ഹിന്ദു"മതം, (Jainisam) “ജൈന മതം, (Buddhisam) “ബുദ്ധ മതം, (Shivaites) “ശൈവമതം, (VaishNavites) “വൈഷ്ണവമതം തുടങ്ങിയ പല മതങ്ങളായി വിഭജിക്കപ്പെട്ടവർ ഇന്നും അങ്ങനെ പല മതസ്ഥരായി വിഘടിച്ചും മത്സരിച്ചും തുടരുകയും ചെയ്യുന്നു.

ഇതിൽ ഒരു വിഭാഗക്കാർ ശ്രീലങ്കയിൽ നിന്നും ബുദ്ധമതവുമായി ഭാരതത്തിലേക്കു വന്നവരാണെന്നും, അവർ തെങ്ങ് എന്ന വൃക്ഷം കൊണ്ടുവന്നു എന്നും, അവരുടെ പ്രധാന തൊഴിൽ ആ വൃക്ഷത്തിൽ നിന്നും മദ്യം ഉണ്ടാക്കുക ആയിരുന്നു എന്നും  മാതാഗിരണപ്പടയാളികൾ കഥയുണ്ടാക്കി. കൂടാതെ പരശുരാമൻ എന്ന ഒരു ബ്രാഹ്മണമേധാവി മഴു കടലിലേക്ക് എറിഞ്ഞു ഉണ്ടാക്കിയ കരയാണ് കേരളം എന്നും, ആ ബ്രാഹ്മണൻ കേരളത്തിനു വെളിയിൽ നിന്നും കുറെ ബ്രാഹ്മണരെ കൊണ്ടുവന്നു അവർക്കു കേരളത്തെ പങ്കുവച്ചു കൊടുത്തു എന്നും കഥയുണ്ടാക്കി. തുടർന്ന് ഈ കഥകളെല്ലാം ചരിത്രം ആണെന്നും പ്രചരിപ്പിച്ചു. മനുഷ്യരെ തമ്മിൽ വിരോധികളാക്കാൻ ഇതിൽപ്പരം  ഒരു കഥയുടെ ആവശ്യം ഇല്ലല്ലോ? വിരോധം കാലാന്തരത്തിൽ കൂടുതൽ ശക്തമാകുകയും ചെയ്തു. അത് സ്വാഭാവികമായും വീണ്ടും വിഘടനത്തിന്റെ അളവു് തീവൃമാക്കി. വിഘടിക്കപ്പെട്ടവരെ "ആഗീരണം" ചെയ്തു ചില Middle Eastern Religions (മദ്ധ്യപൂർവ്വദേശ മതങ്ങൾ) വീണ്ടും അംഗസംഖ്യ കൂട്ടി. ലോകത്തിന്റ മിക്ക ഭാഗങ്ങളും അവർ എണ്ണപ്പെരുപ്പത്തിൽ കൂടിയും അക്രമത്തിൽക്കൂടിയും കീഴടക്കി. അതിനു പൂർണ്ണമായും സാധിക്കാതെപോയ അപൂർവ്വം ഭൂഭാഗങ്ങളിൽ ഒന്നാണ് ഭാരതം.

ആയതിനാൽ ഇന്നും ആ തീവൃത കൂട്ടാനായി "മതാഗിരണപ്പടകൾ" കാപട്ട്യപൂർണ്ണമായ പല പരിപാടികളും ആസ്സൂത്രണം ചെയ്യുന്നുണ്ട്. അവയ്ക്കെല്ലാം തുണയായി പലവിധമായ ജീവകാരുണ്ണ്യ പ്രവർത്താനം, വിദ്യാഭ്യാസസഹായം, സ്ത്രീസ്വാധീനവിപുലീകരണം, ബാലസ്വാധീനോത്തേജനം തുടങ്ങിയ പല കപട നാമങ്ങളിലും ഇവർ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ടു്. സമൂഹത്തിൽ സ്വാധീനശേഷിയുള്ളവർക്ക്‌  കീർത്തിപത്രങ്ങളും പാരിതോഷികങ്ങളും നൽകി അവരെ ഉപയോഗിച്ചു നാടിനും സംസ്ക്കാരത്തിനും എതിരായി ദുഷ്പ്രചരണം നടത്തുകയും ഇക്കൂട്ടർ ചെയ്യുന്നു. കീർത്തിയുള്ളവരെ കിട്ടിയില്ല എങ്കിൽ, ചിലരെ തിരഞ്ഞെടുത്തു കീർത്തിയുള്ളവരാക്കി അവരെയും ഉപയോഗിക്കുന്നു. ഇവയ്ക്കു പ്രകടമായ ഉദാഹരണങ്ങളാണ്  അരവിന്ദ് കേജരിവാളും അരുന്ധതി സൂസൻ റോയിയും. ഈ ആസൂത്രണങ്ങൾക്കു ചുക്കാൻ പിടിക്കുന്നവർ ലോകജനത വളരെ ബഹുമാനപൂർവ്വം വീക്ഷിക്കുകയും ശ്ലാഘിക്കുകയും ചെയ്യുന്ന ഐക്കരാഷ്ട്രസഭ സഹിതമുള്ള പല സാർവ്വദേശീക പ്രസ്ഥാനങ്ങളുടെയും മറവിലൂടെയാണിത് ചെയ്യുന്നതെന്നുള്ളതാണു സത്യം. എന്നാൽ ഭാരതീയ ജനത അതൊന്നും ഇനിയും മനസ്സിലാക്കിയിട്ടില്ല.

അങ്ങനെ പല Religions ആയി (മതങ്ങളായി) വിഭജിക്കപ്പെട്ടവർ ഇന്നും വിവിധ മതസ്ഥരായി തുടരുന്നു. ഇതിൽ Hindu religion (ഹിന്ദുമതത്തിൽ) ആക്കപ്പെട്ടവരിൽ ചിലർ ഇടയ്ക്കിടെ "ഹിന്ദു"മതം മറ്റുള്ള മതങ്ങൾ പോലെയല്ല എന്നു പറയുകയും ചെയ്യും. എന്നാൽ ബ്രഹ്മവിദ്യയിൽ അധിഷ്ടിതമായ ഈ സനാതനധർമ്മം  religion അല്ലാ (മതമല്ല) എന്നു ലോകജനതയെ മൊത്തം മനസ്സിലാക്കിക്കൊടുക്കുംവരെ, നാം (ഭാരത ദർശനാനുയായികളായവർ) ആ religionsലെപ്പോലെ (മതങ്ങളിലെപ്പോലെ) ഒരു സങ്കുചിതമായ വിശ്വാസം മാത്രം ഉള്ളവരായിട്ടോ അതിലും താഴേക്കിടയിലുള്ള ഒരു ജനവിഭാഗം ആയിട്ടോ മാത്രമേ  മറ്റുള്ള ജനം നമ്മേ കാണൂ. (സത്യത്തിൽ അങ്ങനെ കാട്ടുവാൻ വേണ്ടി മാത്രമാണു അവർ നമ്മുടെ സനാതനധർമ്മത്തെ മതങ്ങളായി തിരിച്ചതും നമ്മെ ബഹുദൈവവിശ്വാസികൾ എന്നു വിളിച്ചതും.) ഇതു ശരിക്കും ഒരു അടിമത്വം തന്നെ ആണു്, ആത്മീയമായ അടിമത്വം; ആത്മീയതയെ മതത്തിനു അടിമയാക്കിയ  അടിമത്വം.

മതം എന്നാൽ അഭിപ്രായം എന്നാണു് ശരിക്കും അർത്ഥം. അപ്പോൾ  ഒരാളിന്‍റെ   അഭിപ്രായം  അനുസരിച്ചുണ്ടാക്കിയ  ഒരു പ്രസ്ഥാനമോ, ആരാധനാ സമ്പ്രദായമോ, അതുൾപ്പെടുത്തിക്കൊണ്ടുള്ള  ജീവിതരീതിയോ ഒരു മതമാണെന്നു  പറയാം. അതേ, മതങ്ങൾ അങ്ങനെ തന്നെ. എന്നാൽ നമ്മുടെ ബ്രഹ്മവിദ്യഅങ്ങനെയുള്ളതല്ല.

ഇതിഹാസപുരാണങ്ങളിൽ കൂടിയും വേദങ്ങളിൽ കൂടിയും ഉപനിഷത്തുക്കളിൽ കൂടിയും ആഗമങ്ങളിൽ കൂടിയും ലഭ്യമായ ആത്മീയജ്ഞാനവിജ്ഞാനസമുച്ചയം ഒരാളുടെ അഭിപ്രായങ്ങളിലൂടെ ചിട്ടപ്പെടുത്തിയെടുത്ത ഒരു നിയമാവലിയല്ല. അങ്ങനെ ഒരു നിയമാവലിയെ അടിസ്ഥാനപ്പേടുത്തിയുള്ള ഒരു ജീവിതരീതിയും അല്ല, അങ്ങനെയുള്ള ഒരു ആരാധനാ സമ്പ്രദായം മാത്രവും അല്ല  ഭാരതത്തിന്‍റെ ആത്മീയതയായ ബ്രഹ്മവിദ്യ.

സനാതനമായ ഈ ധർമ്മം, വെറും ഒരു മതതത്വം മാത്രമല്ല. അഹന്തയോടു കൂടിയോ അല്ലാതയോ അടിച്ചേല്പിക്കപ്പെടുന്ന ഒരു വിശ്വാസവും അല്ല ഇതു്. ഇതു മതങ്ങൾക്കെല്ലാം അതീതമായ ഒരു ശാസ്ത്രം ആണു്. ഈ സനാതനമായ ധർമ്മം; അത്മീയജ്ഞാനത്തിന്‍റെ  ശാസ്ത്രം; ഇതു്, ആദിയും അന്തവും ഇല്ലാത്തതും, ജനനവും മരണവും ഇല്ലാത്തതും ആയ ബ്രഹ്മത്തിന്‍റെ ശാസ്ത്രം ആണു്, അത്മാവിന്‍റെ ശാസ്ത്രം, അതീതമായ സത്യത്തിന്‍റെ ശാസ്ത്രം, ജീവാത്മാവിനും പരമാത്മാവിനും തമ്മിലുള്ള ഏകത്വത്തിന്‍റെ ശാസ്ത്രവും ആണിത്. ഇതിനെ മനസ്സിലാക്കുന്നവർക്കു് അനന്തമായ ആത്മീയ സംതൃപ്തിയും ആത്മസംയമനവും ഉണ്ടാകും. അനുഷ്ഠാനത്തോടും ആത്മാർത്ഥതയോടും കൂടി ഇതിനെ അനുസരിക്കുന്നവർക്കും പരിശീലിക്കുന്നവർക്കും ഇതു വഴങ്ങും. അപ്പോൾ അത്മീയവും  പഞ്ചഭൂതാത്മകവും ആയ ആനന്ദം അനുഭവിക്കുകയും ചെയ്യാം.  എല്ലാവർക്കും ഉല്കൃഷ്ട്ട ജീവിതം കൈവരിക്കുവാൻ; സകലത്തിനും ഉപരിയായി ഉപയോഗിക്കാവുന്ന സർവ്വോല്കൃഷ്ടമായ ഒരു ജീവനമാർഗ്ഗമാണു സനാതനമായ ഈ ധർമ്മം. ഈ സനാതനധർമ്മം സ്വർഗ്ഗരാജ്യത്തേക്കുള്ള ഒറ്റയടിപ്പാതയല്ല, മറിച്ചു് ജീവാത്മ–പരമാത്മ ഏകോപനത്തിനുള്ള, (ആ ഏകോപനമാണു മോക്ഷം – അതാണു ജീവാത്മാവിന്‍റെ അന്തിമ ലക്ഷ്യവും), ബഹുമുഖമായ രാജവീഥിയാണിതു്. ഇതിനു സമാനമായി ഇതു മാത്രമേ ഉള്ളൂ. ഇതിനേ അളക്കാനുള്ള അളവുകോൽ എവിടെയും കിട്ടില്ല. മതങ്ങൾ കടലോരത്തെ പൂഴിമണലിൽ കുട്ടികൾ ജലക്രീഡയ്ക്കായി ഉണ്ടാക്കിയ കൊച്ചു കുഴികളും; “സനാതനധർമ്മം ആ കുഴികളിൽ കുട്ടികൾക്കു ജലക്രീഡയ്ക്കായി ജലം അനവരതം പ്രദാനം ചെയ്തതും, ചെയ്തുകൊണ്ടിരിക്കുന്നതും, ഭാവിയിൽ എന്നെന്നേയ്ക്കും  പ്രദാനം ചെയ്യുവാൻ കഴിവുള്ളതും ആയ ഒരു അനന്തമായ മഹാസാഗരവും ആണെന്ന സത്യം ഓർക്കുക. ഇതിനെ ഒരു Religion ആയി (മതമായി) തരാം താഴ്ത്തി അവഹേളിക്കാതെയിരിക്കുവാൻ ദയവുണ്ടാകണം.
പുരാതനഭാരതം എങ്ങനെ ഹിന്ദുസ്ഥാൻ ആയി എന്നും, സനാതനമായ ബ്രഹ്മവിദ്യ എങ്ങനെ Religions (മതങ്ങൾ) ആയി എന്നും, എങ്ങനെ വിഘടിക്കപ്പെട്ടു എന്നും മുകളിൽ വിവരിച്ചുവല്ലൊ?

ഗുരുദേവൻ അടക്കം ഉള്ള ഋഷിവര്യന്മാരെയെല്ലാം ഹിന്ദു സന്യാസികളായി കരുതുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല. എന്നാലും ആ ഋഷിവര്യന്മാർ ഹിന്ദുമത സന്യാസികൾ അല്ല. കാരണം “Hindu religion” (“ഹിന്ദുമതം”) എന്ന ഒരു religion (മതം) ഇല്ലാ എന്നതു തന്നെ. 

ഋഷിവര്യന്മാരെല്ലാം ഭരതീയ ഋഷിപരമ്പരയിലെ ഋഷിവര്യന്മാർ തന്നെയും ആണു്. കാരണം അവരെല്ലാം ഭാരതത്തിൽ ജനിച്ചുവളർന്നവരും ഭാരതത്തിന്റെ ആത്മീയതയായ ബ്രഹ്മവിദ്യയിലെ അറിവിന്റെ” നിറകുടങ്ങളും, അതിനെ മാനവസമൂഹത്തിന്റെ നല്ലതിനായി സർവ്വസംഗപരിത്യാഗികളായി അനവരതം പകർന്നു നൽകിയവരും ആയിരുന്നു, ഇന്നും നല്കിക്കൊണ്ടിരിക്കുന്നവരും ആണു്. ഭാവിയിൽ നൽകുന്നവരും ആണു്. ഇന്നു സന്ന്യാസി ചമഞ്ഞു നടക്കുന്നതിൽ വളരെ ചുരുക്കം പേരേ ആ പേരിനർഹരായുള്ളൂ എന്നതും ഇതോടൊപ്പം ഓർക്കണം.
ഇങ്ങനെയെല്ലാം ആണെങ്കിലും “ഹിന്ദു” എന്നതിനെ ഒരു “religion” ആയിട്ടാണു പലരും കരുതുന്നതു്. അങ്ങനെയാണു കരുതുന്നതെങ്കിൽ, ഗുരുദേവനെ ഹിന്ദുമത സന്യാസിയായി അവർ ചൂണ്ടിക്കാട്ടി എന്നും വരാം. എന്നാൽ അത് ശരിയല്ല. ഗുരുദേവൻ ഹിന്ദുമത” (Hindu religionലെ) സന്യാസി ആയിരുന്നില്ല, ആകുകയും ഇല്ല. സനാതനമായ ബ്രഹ്മവിദ്യ ഒരു മതം അല്ലാത്തതാണു് അതിനു കാരണം. കൂടാതെ, മതങ്ങളിൽ സന്യാസി ഉണ്ടാകുക സാദ്ധ്യമല്ല. മതങ്ങൾ ചട്ടക്കൂടുകൾ നിർമ്മിച്ചു ജനങ്ങളെ നിയന്ത്രിക്കുന്നവയാണു്. സന്യാസികൾ യാതൊന്നിനെയും നിയന്ത്രിക്കുന്നവരല്ല. സ്വയം നിയന്ത്രിക്കാൻ ജനങ്ങളെ പഠിപ്പിക്കുന്നവരാണ്. അപ്പോൾ ഒരിക്കലും അവർ മതങ്ങളിൽ ഒതുങ്ങില്ല. “ഹിന്ദു” എന്നതു് ഒരു  religion(മതം) അല്ല എന്നു പൂർണ്ണമായും ഞാൻ കരുതുന്നു. ഇതു ഗുരുദേവനും പറഞ്ഞിട്ടുണ്ട്, (വളരെ വ്യക്തമായിത്തന്നെ.) സന്ന്യാസികൾ ബ്രഹ്മവിദ്യയിൽ (ഭാരതത്തിന്റെ ആത്മീയ ശാസ്ത്രമായ ബ്രഹ്മവിദ്യയിൽ) മാത്രമേ ഉണ്ടാകൂ. 

മറ്റാരെങ്കിലും സന്യാസി, “ഋഷി തുടങ്ങിയ ആത്മവിദ്യാ നാമങ്ങൾ(അദ്ധ്യാത്മ വിദ്യാനാമങ്ങൾ”) സ്വീകരിക്കുന്നതു ശരിയല്ല. അതിനവർ അർഹരും അല്ല. ഭാരതത്തിൽ തന്നെ സന്ന്യാസി ചമഞ്ഞു നടക്കുന്നതിൽ ബഹു ഭൂരിപക്ഷവും ആ നാമത്തിനർഹരല്ല എന്നതാണ് സത്യം.

© ഉദയഭാനു പണിക്കർ;
ഇതു ഭാഗികമായോ പൂർണ്ണമായോ
 ഉപയോഗിക്കേണ്ടവർ ലേഖകനുമായി ബംന്ധപ്പെടുക.)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ