2014, നവംബർ 8, ശനിയാഴ്‌ച

ആത്മോപദേശശതകം - നാളിതുവരെ എനിക്കുമനസ്സിലായതു് - മൂന്നാം മന്ത്രം



വെളിയിലിരുന്നു വിവർത്തമിങ്ങു കാണും
വെളിമുതലായ വിഭൂയതിയഞ്ചു മോർത്താൽ
ജലനിധിതന്നിലുയർന്നിടും തരംഗാ-
വലിയതുപോലെയഭേദമായ് വരേണം.

ഒന്നാം ശ്ലോകത്തിലെ അറിവിലുമേറിയറിഞ്ഞിടുന്നവനും, രണ്ടാം ശ്ലോകത്തിലെ ഭാനുമാനും, മൂന്നാം ശ്ലോകത്തിലെ സമുദ്രവും അദ്വൈതത്തെയും;  ഒന്നാം ശ്ലോകത്തിലെ  കണ്ണുകളഞ്ചും, രണ്ടാം ശ്ലോകത്തിലെ അനേകജഗത്തും, മൂന്നാം ശ്ലോകത്തിലെ അനാത്മാവും’, അവിദ്യാപരവും ആയ ഇന്ദ്രീയങ്ങളും, വിഭൂതികളും, തിരമാലകളുംദ്വൈതമല്ലാത്തതിനേയും സൂചിപ്പിക്കുന്നു.

വേദാന്തത്തിൽ ബ്രഹ്മം മാത്രമാണു് സദ്-വസ്തുവായിട്ടുള്ളതു്. മറ്റുള്ളവയെല്ലാം, അതിൽ ക്ഷണികമായി ഉണ്ടായി മറയുന്ന പ്രതീതികൾ മാത്രമാണു്. അവയെ നാം യഥാർത്ഥമായതെന്നു വിശ്വസിച്ചേക്കാം. ഇതിനെയാണു് വിവർത്തംഎന്ന വാക്കുകൊണ്ട് ഗുരുദേവൻ ഇവിടെ സൂചിപ്പിക്കുന്നതു്. നാമെല്ലാം സൗന്ദര്യത്തിന്‍റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാറുള്ള ആകാശത്തിലെ നീലനിറം തന്നെ കണ്ണിന്‍റെ ഒരു ദോഷമായിട്ടാണു് ഇന്നു ഭൗതികശാസ്ത്രം രേഖപ്പെടുത്തുന്നതു്.

ഗുരുദേവൻ ഇവിടെപ്പറയുന്ന ഈ അഞ്ചുവിഭൂതകൾ ആണു പ്രപഞ്ചശ്രഷ്ടിക്കായി ഉപയോഗിച്ചിരിക്കുന്ന ആകാശം, വായൂ, അഗ്നി, ജലം, ഭൂമി ഇവ. ഇവയഞ്ചിന്‍റെയും തന്മാത്രകൾ  ചേർന്നാണു് അഘിലാണ്ഡത്തിലുള്ള  വസ്തുക്കളെല്ലാം തന്നെ ശൃഷ്ടിക്കപ്പെട്ടിരിക്കുന്നതും. ഇവയോ പരബ്രഹ്മം തന്നെ എന്നു നാം കണ്ടു കഴിഞ്ഞു. ഈ പഞ്ചഭൂതങ്ങളുടെ ഓരോന്നിന്‍റെയും തന്മാത്രകളുടെ സൃഷ്ടിയിൽതന്നെ മറ്റുള്ള നാലു ഞ്ചഭൂതങ്ങളുടെയും തന്മാത്രാഭാഗങ്ങളും അടങ്ങിയിരിക്കുന്നു. ശൃഷ്ടിക്കായി ഉപയോഗിക്കപ്പെടുന്ന ഈ തന്മാത്രകളോ, അവ ഈ ശൃഷ്ടിക്കുമുൻപുള്ള ഒരു ശൃഷ്ടിയാണുതാനും. അപ്പോൾ നാം കാണുന്ന ഈ ദൃശൈപ്രപഞ്ചം ശരിക്കും ഒരു വിഭ്രാന്തിയുടെ ഫലം തന്നെയാണു്. അതാണു് മായ. ‘ഭൂതങ്ങൾ എന്നിവിടെ പറയുന്നതിനെ ഭവിച്ചതു്എന്ന അർത്ഥത്തിലാണു് ഇവിടെ എടുക്കേണ്ടതു്. സദ്വസ്തുവിന്‍റെ ഒരു അവസ്ഥാന്തരമായ, അഥവാ രൂപഭാവമാറ്റമായ പഞ്ചഭൂതങ്ങളെയാണു ഗുരുദേവൻ ഇവിടെ വിഭൂതിയഞ്ചുംഎന്ന പദത്താൽ നമുക്കു കാട്ടിത്തരുന്നതു്.

വെളിയിലിരുന്നു നാം കാണുന്നതു് ഇന്ദ്രീയങ്ങൾക്കു ഗോചരമായവ മാത്രം ആണു്. അവ  അനാത്മപരവും അവിദ്യാരൂപമായതും ആണു്. അവ ഭൂതങ്ങളുടെ വിശേഷഭാവങ്ങൾ മാത്രമാണു്. ഇവ ശരിക്കും കടലിൽ നാം കാണുന്ന തിരമാലകൾ പോലെയാണു് - സ്വന്തമായ ആസ്ഥിത്ത്വം ഇല്ലാത്തവ. അവ പ്രതീതിയിൽ മാത്രമേ ഉള്ളൂ എന്നു നാം മനസ്സിലാക്കേണ്ടതാണു്. ഇവയ്ക്കെല്ലാം പ്രകാശം നല്കി പ്രകർഷണം അഥവ ശ്രേഷ്ടത നല്കുന്നതെന്തോ അതാണു് ഉള്ളിലുള്ളതു്. അതില്ലാതെ ഒന്നിനും നിലനില്പ്പില്ല. അതൊന്നുകൊണ്ടു മാത്രമാണു് മറ്റുള്ളതെല്ലാം പൂർണ്ണമാകുന്നതും നിലനില്ക്കുന്നതും. അതിനേക്കാൾ ഉല്കൃഷ്ടമായതോ പൂർണ്ണമായതോ വലുതായതോ ചെറുതായതോ ആയ ഒന്നും തന്നെയില്ല. അതു് അരൂപിയും സുഖദുഃഖങ്ങൾക്കതീതവും ആകുന്നു. അതു ചലിക്കുന്നുണ്ട്, എന്നാൽ ചലിക്കുന്നും ഇല്ല; അതു് അടുത്താണു്, അതേസമയം അകലത്തിലും ആണു്. അത്മജ്ഞാനം നേടാനാഗ്രഹിക്കുന്ന ഏതൊരു വ്യക്തിയുടെയും ലക്ഷ്യം  ആ ആത്മാവിനെ അറിയുക എന്നതാണു്, അങ്ങനെ അറിഞ്ഞുകഴിയുമ്പോൾ അവർക്കു് എല്ലാഭൂതങ്ങളേയും തന്നിലും എല്ലാഭൂതങ്ങളിലും തന്നിൽത്തന്നെയുള്ള ആത്മാവിനെയും അഥവാ പരബ്രഹ്മത്തേയും കാണാൻ സാധിക്കുന്നു.

അവിദ്യയുടേ ഫലാമായുണ്ടാകുന്ന നാനത്ത്വത്തിൽ നിന്നും സത്യസ്വരൂപിയായ ഏകത്ത്വത്തെ സാക്ഷാത്കരിച്ച  ജ്ഞാനി ശോകമോഹങ്ങൾക്കടിമപ്പെടില്ല. അങ്ങനെയുള്ളവരെ സംസാരവും ബാധിക്കില്ല.  അങ്ങനെയുള്ള ജ്ഞാനം നേടുക എന്നതായിരിക്കണം മനുഷ്യജീവിതലക്ഷ്യം. ശേതാശ്വതരോപനിഷത്തിലും ഈശാവാസ്യോപനിഷത്തിലും  ഭഗവത്ഗീതയിലും ഈ കാര്യങ്ങൾ കാണവുന്നാതാണു്.

(ഇവിടെ എഴുതിയിരിക്കുന്ന കാര്യങ്ങൾ ഈ കൃതി  പഠിക്കുമ്പോൾ  എന്നിലുയർന്ന  ചിന്തകളും  ആവയെ  അപഗ്രധിക്കുവാനുള്ള ശ്രമത്തിൽ താഴെക്കൊടുത്തിരിക്കുന്ന ഉറവിടങ്ങളിൽനിന്നും മനസ്സിലാക്കാൻ  സാധിച്ച അറിവും ചേർന്നതാണു്. ആ ഉറവിടങ്ങൾ ഇവയാണു്;  തിരുവള്ളുവർ, ശ്രീ നാരായണ ഗുരുദേവൻ, നടരാജഗുരു, ചിന്മയാനന്ദസ്വാമികൾ, മധുസൂദന സരസ്വതി സ്വാമികൾ, വിവേകാനന്ദസ്വാമികൾ, ഗുരു നിത്യചൈതന്യ യതി, പ്രെഫ. ബാലകൃഷ്ണൻ നായർ, ശ്രീ എം. ദാമോദരൻ, നിഘിലാനന്ദസ്വാമികൾ, മൃഡാനന്ദസ്വാമികൾ, വിദ്യാനന്ദസ്വാമികൾ, ആദി ശങ്കരാചാര്യർ, പ്രെഫ. തുറവൂർ വിശ്വംഭരൻ, പ്രെഫ. ദേവീ ചന്ദ്, പ്രെഫ. എം. കെ. സാനു.)

© ഉദയഭാനു പണിക്കർ;  ഇതു ഭാഗികമായോ  പൂർണ്ണമായോ  ഉപയോഗിക്കേണ്ടവർ  ലേഖകനുമായി ബംന്ധപ്പെടുക.)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ