2012 ജനുവരി 19, വ്യാഴാഴ്‌ച

അവനനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം

ഉദയഭാനു പണിക്കർ

(ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണാ അസോസിയേഷന്‍റെ ഗുരുദേവജയന്തി ആഘോഷത്തോടൊപ്പം 1985ൽ പ്രസിദ്ധീകരിച്ച സ്മരണികയ്ക്കുവേണ്ടി എഴുതിയ ലേഖനം ചില മാറ്റങ്ങൾ വരുത്തി എഴുതിയതാണീലേഖനം. © ഉദയഭാനു പണിക്കർ. ഇതു ഭാഗികമായോ പൂർണ്ണമായോ ഉപയോഗിക്കേണ്ടവർ ലേഖകനുമായി ബംന്ധപ്പെടുക.)

ഒരു വ്യക്തി, തന്‍റെ സുഖാനുഭൂതിക്കായി ചെയ്യുന്ന കർമ്മങ്ങൾ അന്ന്യരുടെ സുഖത്തെക്കൂടി ഉദ്ദേശിച്ചുള്ളതാകണം എന്നു് ശ്രീ നാരായണഗുരുദേവൻ ആത്മോപദേശശതകത്തിലൂടെ അരുളിച്ചെയ്യുന്നു. എന്തുകൊണ്ട് അങ്ങനെ ആകണം?

ഈ പ്രപഞ്ചജീവികളെല്ലാം തന്നെ മായയുടെ അഥവാ അവിദ്യയുടെ പ്രവർത്തനത്താൽ നിങ്ങൾ, അവർ, ഇവർ, അവൾ, അവൻ, ഞാൻ എന്നിങ്ങനെ പലതായിക്കാണുന്നു. എന്നാൽ സത്യാവസ്ഥ അന്ന്വഷിച്ചറിഞ്ഞാൽ എല്ലാം പ്രപഞ്ചത്തിന്‍റെ ആദികാരണമായ പരമാത്മാവുതന്നെയാണു് എന്നും മനസ്സിലാകും.

എന്നാൽ ഞാനും, നിങ്ങളും, അവരും, മറ്റവരും എല്ലാം ആ ആത്മാവു തന്നെയാണു് എന്ന സത്യം മനസ്സിലാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ആയിരുന്നു എങ്കിൽ ലോകം മുഴുവനും അടക്കി ഭരിക്കാൻ മനുഷ്യൻ ശ്രമിക്കയില്ലായിരുന്നു, സ്വകാര്യലബ്ദ്ധിക്കായി ആയിരങ്ങളെ കൊല ചെയ്യുകയും ഇല്ലായിരുന്നു. അർ ദ്ധസത്യങ്ങളും അസത്യങ്ങളും പറഞ്ഞു മറ്റുള്ളവരെ അവരുടെ പാതകളിൽ നിന്നും വ്യതിചലിക്കാൻ പ്രേരിപ്പിക്കയും ഇല്ലായിരുന്നു.

ഗുരുദേവകൃതികളെ ഗഹനമായി വീക്ഷിക്കുന്നവർക്കു് താനും അന്യനും, അതേപോലെ തന്നെ തന്‍റെയും അന്യരുടെയും മനസ്സും ഇന്ദ്രിയസമൂഹവും എല്ലാം തന്നെ പരമാത്മാവിന്‍റെ ദിവ്യരൂപം മാത്രമാണു് എന്ന പ്രപഞ്ചസത്യം വെളിപ്പെടുന്നതാണു്. ഇതാണു ശ്രീ നാരായണ ഗുരുദേവദർശന മഹിമ.

ഇന്ദ്രീയങ്ങൾക്കപ്പുറമാണു് മനസ്സ്. മനസ്സിനും അപ്പുറം ബുദ്ധി. ബുദ്ധിക്കും അപ്പുറത്താണു പരമാത്മാവ്. അപ്പുറം എന്നു പറയുമ്പോൾ മറുവശത്തെന്നല്ല അർദ്ധമാക്കുന്നത്. ഉന്നതമായ ഒരു തലത്തിൽ എന്നാണു മനസ്സിലാക്കേണ്ടത്. മനസ്സിന്‍റെ ചാപല്ല്യങ്ങളേയും കടിഞ്ഞാണില്ലാതെ ചാടുന്ന ബുദ്ധിയേയും നിയന്ത്രിച്ചാൽ മാത്രമേ പരമാത്മാവിനെ മനസ്സിലാക്കാൻ സാധിക്കൂ എന്നാണിതിനർദ്ധം.

“ഒളി മുതലാം പഴമഞ്ചുമുണ്ടു നാറും,

നളികയിലേറി നയേന മാറിയാടും

കിളികളെയഞ്ചു മരിഞ്ഞു കീഴ്മറിക്കും,

വെളിവുരുവേന്തിയകം വിളങ്ങിടേണം.” – എന്നാണു് ഗുരുദേവൻ അത്മോപദേശശതകത്തിൽക്കൂടി അരുളിച്ചെയ്തിരിക്കുന്നതു്.

മാംസം, അസ്ഥി, മജ്ജ, രക്തം, ശുക്ളം, മോദസ്സ്, രസം എന്നീ മലങ്ങളാൽ നിർമ്മിതമാണു് ശരീരം. ഇവകളാൽ നീയന്ത്രിക്കപ്പെടുന്ന ഇന്ദ്രീയങ്ങളുടെ ആഗ്രഹങ്ങളാണു് മനുഷ്യന്‍റെ ആഗ്രഹങ്ങൾ. കാമക്രോധാദികൾക്കു് കാരണവും അവയാണു്. ആഗ്രഹങ്ങളെ ഇല്ലാതാക്കുമ്പോൾ മാത്രമാണു് ഇന്ദ്രീയങ്ങളെ നീയന്ത്രിക്കുവാനും അവയെ സ്വാധീക്കുവാനും കഴിയുക. അതിനാൽ ആദ്യമായി; ചെവി, തൊലി, കണ്ണു്, മൂക്കു് നാക്കു് മതലായ പഞ്ചേന്ദ്രീയങ്ങളെ കീഴടക്കണം. അങ്ങനെ സ്വാധീനിച്ചാൽ മാത്രമെ കാമക്രോധാദികൾക്കു് ശമനം ഉണ്ടാകൂ. അതിനുശേഷം മാത്രമേ പരമാത്മസത്യം മൻസ്സിലാക്കാനും സാധിക്കയുള്ളൂ.

കീഴടക്കപ്പെട്ട ഇന്ദ്രീയങ്ങളോടു കൂടിയവർക്കേ മാനസികമായി വിജയം ഉണ്ടാകയുള്ളൂ. അങ്ങനെ വിജയത്തോടുകൂടി കർമ്മരംഗത്തേക്ക് ഇറങ്ങുന്നവരുടെ മൻസ്സ് പ്രസന്നമായിരിക്കും. ആ പ്രസന്നതയാണു് പരമാത്മാവെന്ന സത്യാനുഭവത്തിന്‍റെ തുടക്കം എന്നാണു ഗീതയിൽ പറയുന്നതു്.

സത്യാന്വഷിക്കു് പ്രാണശക്തിയുടെ അഥവാ മനുഷ്യാത്മാവിന്‍റെ വളർച്ച ആവശ്യമാണു്. മനുഷ്യന്‍റെ വളർച്ചയിൽ പലേ ഘട്ടങ്ങളും ഉണ്ടാകും. വളർച്ചയിൽ നമുക്കുണ്ടാകുന്ന അനുഭൂതി ദശകൾ പലതാണു്. ഈ വികാസത്തിന്‍റെ പരമകാഷ്ടയിൽ എത്തുമ്പോൾ ‘ഞാൻ എന്ന അഹംബോധം’ ഉണ്ടാകുന്നു. ഈ ബോധമാണു് എല്ലാം ഞാൻ അഥവാ എല്ലാവരിലും കുടികൊള്ളുന്ന ആത്മാവും എന്‍റെ ആത്മാവും ഒരേ പരമാത്മാവിന്‍റെ തന്നെ ഭാഗമാണെന്നും ഒരേ ആത്മാവുതന്നെയാണെന്നും നമുക്കു മനസ്സിലാക്കുവാൻ സാധിക്കുന്നതു്. ഈ ദശയെ സാംഖ്യതത്ത്വജ്ഞാനികൾ “മഹത്തത്ത്വ”മെന്നും ഉപനിഷത്തുക്കൾ “മഹാൻ ആത്മ” എന്നും പറഞ്ഞു വരുന്നു. സത്ത്വബുദ്ധി, പ്രജാപതി എന്നൊക്കെയും പ്രാചീന ഭാരതീയജ്ഞാനികൾ ഇതിനെ വിളിച്ചിരുന്നു. ഗുരുദേവൻ ഇതിനെ ‘കേവലത്തിൻ മഹിമ’ എന്നാണു് വിശേഷിപ്പിക്കുന്നതു്.

എന്താണു് ജീവാത്മാവിന്‍റെ വികാസപരിണാമവും സ്വരൂപവും? സ്വയം ശരീരമില്ലാത്തതും എല്ലാ ശരീരങ്ങളിലും സ്ഥിതി ചെയ്യുന്നതും സർവ്വ വ്യാപിയും സർവ്വതിലും മഹത്തരവും ആണു് ആത്മാവെന്നു

കഠോപനിഷത്തിൽ പറയുന്നു. സ്വപ്നാവസ്ഥയിലും ജാഗ്രത്തിലും വിഷയങ്ങളെ അറിയുന്ന മഹത്തും സർവ്വവ്യാപിയും ആയ ആത്മാവിനെ സാക്ഷാല്ക്കരിക്കുന്നർ ദുഃഖിക്കുകയില്ല. അവർ കർമ്മങ്ങൾ ചെയ്യുന്നു, ആത്മാവു ശരീരം കൊണ്ടും മൻസ്സു കൊണ്ടും കർമ്മം ചെയ്യുന്നു. എന്നാൽ, കർമ്മങ്ങൾ ആത്മാവിനെ ബാധിക്കുന്നില്ല. ആത്മാവിനു കർമ്മഫലത്തിൽ ആഗ്രഹവും ഇല്ല. സത്യം അറിയുന്നവർ കർമ്മങ്ങളാൽ ബംന്ധിക്കപ്പെടുന്നും ഇല്ല. കർമ്മഫലാസക്തി വെടിഞ്ഞ അവർ ആത്മാനന്ദത്തിൽതന്നെ സദാ തൃപ്തരും മറ്റൊന്നും ആശ്രയിക്കാത്തവരും ആണു്. അവർ കർമ്മത്തിൽ വ്യാപരിച്ചു കൊണ്ടിരിക്കയാണെങ്കിലും അവർക്കു വേണ്ടി ഒന്നും ചെയ്യുന്നില്ല. സാധാരണക്കാരനു് ആ നിലയിലേക്കുയരുവാൻ ഉള്ള ശ്രമത്തിന്‍റെ ആദ്യ പടിയാണു ഗുരുദേവൻ എവിടെ നിർദ്ദേശിക്കുന്ന “അവനവൻ ആത്മസുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം” എന്ന ഉത്ബോധനം. അങ്ങനെ ചെയ്യുന്നവർ പടിപടിയായി ആത്മീയമായി ഉയർന്നു്, ശുദ്ധജലത്തിൽ വീണ്ടും ശുദ്ധജലം ഒഴിച്ചാൽ എങ്ങനെ അവ രണ്ടും ഒന്നായിത്തീരുന്നുവോ ആതേപോലെ പരമാത്മാവുമായി ഒന്നുചേരും. ഒത്തു ചേരലിനു മുൻപുള്ള അവസ്ഥയാണു് ഗുരുദേവൻ പറയുന്ന ‘കേവലത്തിൻ മഹിമ’. ഇതിനെ താണ്ടിയാൽ അതിഗംഭീരമായ ഒരു ശൂന്യതയുടെ അനുഭവം ഉണ്ടാകും. പരമാത്മാവു് പ്രകൃതിയുടെ മൂടുപടം അണിഞ്ഞു് മറഞ്ഞു നിൽക്കുന്ന ഒരവസ്ഥയാണിതു്. അവസ്ഥയെ ഈശ്വരൻ എന്നു വേദാന്തികൾ പറയുന്നു. ശൂന്യതയെ തരണം ചെയ്യുമ്പോഴാണു നാം പരബ്രഹ്മത്തെ മനസ്സിലാക്കുക.

പരമാത്മാവും പരമാത്മാവിൽ നിന്നും ഉദിക്കുന്ന മായാശക്തിയും ചേർന്നാണു് സൃഷ്ടികൾ നടത്തുക. സൂര്യന്‍റെ ചൂടുതട്ടി വെള്ളം ആവിയാകുന്നു. ഉദിച്ചുയർന്നു നിൽക്കുന്ന സൂര്യന്‍റെ പ്രതിബിംബം വെള്ളത്തിൽ കാണുന്നു. എന്നാൽ വെള്ളം ആവിയായി വറ്റിക്കഴിഞ്ഞാൽ പ്രതിബിംബം ഇല്ലാതെയാകും. മറ്റൊരുവിധത്തിൽ പറഞ്ഞാൽ സൂര്യനായ പരമാത്മാവും ജലമായ മായയും ചേർന്നു് നീരാവിയെ സൃഷ്ടിക്കുന്നു. ജലത്തിൽ കാണുന്ന സൂര്യന്‍റെ പ്രതിബിംബവും അതുപോലെയുള്ള ഒരു സൃഷ്ടിയാണു്. വെള്ളം വറ്റിക്കഴിഞ്ഞാൽ പ്രതിബിംബം സൂര്യനിൽ ലയിക്കുന്നു. സൂര്യനും വെള്ളവും ചേർന്നു് എങ്ങനെ പ്രതിബിംബത്തെ സൃഷ്ടിക്കുന്നുവോ അതുപോലെ പരമാത്മാവും മായയും ചേർന്നാണു് സകല ജീവികളേയും സൃഷ്ടിക്കുന്നതു്. അന്ത്യത്തിൽ അവയും ആ പരമാത്മാവിൽ ലയിക്കുന്നു. സകലത്തിന്‍റെയും ആദിയും അന്തവും ഇങ്ങനെ തന്നെ.

അങ്ങനെ നോക്കുമ്പോൾ എല്ലാവരും ഒന്നു തന്നെ. തമ്മിൽ വ്യത്യാസം ഇല്ല. അതുകൊണ്ടാണല്ലോ ഗുരുദേവൻ ദൈവദശകത്തിൽ “ദൈവമേ കാത്തുകൊൾകങ്ങു് കൈവിടാതിങ്ങു ഞങ്ങളെ” എന്നു പറയുന്നതു്. “ഞങ്ങൾ” ആരാണു്. ചിലർ ധരിച്ചിരിക്കും പോലെ ഇതു് ഒരു സമുദായക്കാരെ മാത്രം ഉദ്ദേശിച്ചല്ല ഗുരുദേവൻ പറയുന്നതു്. ഒരു മത വിഭാഗത്തെയോ ഒരു ദേശവാസികളെയോ മാത്രം ഉദ്ദേശിച്ചും അല്ല. പിന്നയോ ചരിത്രാതീതകാലം മുതക്കു് ലോകത്തിലെ അറിയപ്പെടുന്ന സംസ്കാരങ്ങളിലെ ആദിമമായ ഭാരതീയ സംസ്കാരത്തിന്‍റെ തുടക്കം മുതലെ സ്വാർത്ഥതയുടെ കണികപോലും കാട്ടാതെ ഭാരതത്തിൽ പരക്കെ ഉപയോഗിക്കപ്പെട്ടിരുന്ന “ലോകഃ സമസ്തഃ സുഖിനോ ഭവന്തു” എന്ന മന്ത്രത്തിലടങ്ങിയിരിക്കുന്ന ലോകത്തെ സമസ്ത ജീവികളേയും ഉദ്ദേശിച്ചുള്ളതാണു് ‘ഞങ്ങളെ’, എന്ന പദപ്രയോഗം. അപേക്ഷിക്കുന്നതോ വിഷ്ണുവിനോടോ ശിവനോടോ ബ്രഹ്മാവിനോടോ അല്ല. മറിച്ചു് പരബ്രഹ്മത്തോടാണു്. ഇവിടെ ഗുരുദേവൻ “ദൈവമേ” എന്ന പദം കൊണ്ടർദ്ധമാക്കുന്നതു് ജനിക്കാത്തതും നശിക്കാത്തതും സർവ്വവ്യാപിയും ആയ ആ അത്മാവിനെയാണു് പരമാത്മാവിനെ. എല്ലാത്തിനും കാരണമായ എല്ലാത്തിന്‍റെയും ഉള്ളിൽ വിളങ്ങുന്ന പരമാത്മാവിനോടു്. എല്ലാത്തിനും കാരണം ആ പരമാത്മാവു് എന്ന ഒരേ ഒരു ശക്തിമാത്രമേ ഉള്ളൂ എന്നാണു് ഗുരുദേവൻ ഇവിടെ സൂചിപ്പിക്കുന്നതു്.

മനുഷ്യരെല്ലാം ഒന്നു തന്നെ ങ്കിൽ എന്തുകൊണ്ടാണീ ഭേദചിന്ത? ഈ ഭേദചിന്തയുടെ കാരണമാണു് അവിദ്യ. അവദ്യ കാരണമാണു നാം പലരാണു് എന്നു മനുഷ്യൻ ചിന്തിക്കുന്നതു്. ചിന്തയാണു് ലോകത്തിൽ നാം കാണൂന്ന സകലവിധ പ്രയാസങ്ങൾക്കും കിടമാത്സര്യങ്ങൾക്കും കാരണം. മനുഷ്യരാശിയെല്ലാംതന്നെ ഒരേ ബ്രഹ്മചൈതന്യം ആണെന്ന സത്യം വിചാരം ചെയ്തുറപ്പിക്കുക. അങ്ങനെ ചെയ്തു കഴിഞ്ഞാൽ മനുഷ്യന്‍റെ ഭേദചിന്ത ഇല്ലാതെയാകും. ലോകാചാര്യന്മാരെല്ലം ഇതു തന്നെയാണു് മനുഷ്യരാശിക്കു കാട്ടിക്കൊടുത്തതും. എന്നാൽ തുടർന്നു വന്ന നേതൃത്ത്വപരമ്പരകൾ മഹാചാര്യന്മാരുടെ ദർശനങ്ങളേ തങ്ങളുടെ സ്വ-കാര്യ സാദ്ധ്യത്തിനുവേണ്ടി ഉപയോഗിക്കുകയാണുണ്ടായതു. ആത്മവിദ്യ പഠിച്ചിട്ടും അവർ അവിദ്യയാണു സ്വീകരിച്ചത്. അതാണവർ തങ്ങളുടെ ശിഷ്യ ഗണങ്ങൾക്കു പഠിപ്പിച്ചു കൊടുത്തതും. ആത്മവിദ്യ മറന്നു; മറന്നതു മറഞ്ഞു. അവിദ്യ വളരുന്നതിനനനുസരിച്ചു് മമതാബംന്ധങ്ങളും രാഗദ്വേഷഭാവങ്ങളും മദമാത്സര്യങ്ങളും വളർന്നു. വളർച്ച നമ്മെ പലതട്ടുകളിലും തടങ്ങളിലും തളച്ചിട്ടു. നാം ഇന്നും അവയിൽ നിന്നും മുക്തി പ്രാപിച്ചിട്ടില്ല, വഴികളേറേ ഉണ്ടായിട്ടും.

ഇരുമ്പുകൊണ്ടു നിർമ്മിച്ച പൂട്ടും താക്കോലും വെട്ടുകത്തിയും കറിക്കത്തിയും പലതായിട്ടാണു് ദൃഷ്ടിയില്പ്പെടുക. എന്നാൽ എവയെല്ലാം ഇരുമ്പെന്ന ലോഹത്തിന്‍റെ വിവിധ നാമരൂപങ്ങൾ മാത്രമാണെന്ന വാസ്തവം അല്പം ആലോചിച്ചാൽ ആർക്കും മനസ്സിലാകും. എതുപോലെ തന്നെയാണു് മനുഷ്യരും. പലതായ നാമരൂപങ്ങൾ തള്ളിക്കളഞ്ഞിട്ടു് നാമെല്ലാം, നമ്മിലെല്ലാം തുല്ല്യമായി വിളങ്ങുന്ന ആത്മാവിനെ, പരമാത്മാവിനെക്കാണാൻ ശ്രമിച്ചാൽ ആ വാസ്ഥവം മനസ്സിലാക്കാൻ സാധിക്കും. സാധിച്ചാൽ നമ്മുടെ ഭേദചിന്തകൾ ഇല്ലാതെയാകും. അപ്പോൾ “അവനവനാത്മ സുഖത്തിനാച്കരിക്കുന്നവ അപരനു സുഖത്തിനായി വരു”ത്തുവാനും മനുഷ്യനു സാധിക്കും.

“ഒരുവനു നല്ലതുമന്യനല്ലലും ചേ-

ർപ്പൊരു തൊഴിലാത്മ വിരോധിയോർത്തിടേണം;

പരനുപരം പരിതാപമേകിടുന്നോ-

രെരിനരകാബ്ധിയിൽ വീണെരിഞ്ഞിടുന്നു.

എല്ലാവരുടേയും സ്വരൂപമായ ആത്മാവ് ഒന്നുതന്നെ. ആയതിനാൽ ഒരാളിനു നാശവും മറ്റൊരാളിനു നല്ലതും വരുന്ന രീതിയിൽ പ്രവർ ത്തിക്കരുതു് എന്നതു നാം മൻസ്സിലാക്കണം. അന്യനു ദുഖമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നവർ പിന്നീടു കഷ്ടത സ്വയം അനുഭവിക്കേണ്ടതായിവരും എന്നാണു് ഗുരുദേവൻ പദ്യത്തിൽക്കൂടി ഉത്ഘോഷിക്കുന്നതു്. ‘അജ്ഞാനത്താൽ ജ്ഞാനം മറയപ്പെട്ടിരിക്കുന്നതിനാൽ ജീവികൾ മോഹിതരായിരിക്കുന്നു’ എന്നാണു ഭഗവാൻ ശ്രീകൃഷ്ണനായി വന്ന ആ പരബ്രഹ്മം പറയുന്നതും. സ്വരൂപ വിസ്മൃതിയാണു് അജ്ഞാനം. അജ്ഞാനം അറിവിനെ മൂടിയിരിക്കുമ്പോൾ ജീവജാലങ്ങൾ സംസാരസമുദ്രത്തിൽ മോഹമുഗ്ധരായിരിക്കും. അതിൽ നിന്നും രക്ഷനേടുവാൻ എല്ലാം പരമാത്മാവിൽ നിന്നും ഉണ്ടായി എന്നും, ആയതിനാൽ എല്ലാവരും അന്തസത്തയിൽ ഒന്നു തന്നെയെന്നും മൻസ്സിലാക്കണം.

“മലർ കൊയ്തു മഹേശ പൂജചെയ്യും

മനുജനു മറ്റൊരുവേല ചെയ്തിടേണ്ടാ.”

മനുഷ്യന്‍റെ ഭേദചിന്തയകറ്റാൻ ഗുരുദേവൻ അരുളുന്ന പ്രതിവിധിയാണു് മുകളിൽ ഉദ്ധരിച്ചിരിക്കുന്നതു്. മനസ്സാകുന്ന പുഷ്പം കൊയ്തെടുത്തു് ഈശ്വരപൂജ ചെയ്യുന്നയാൾക്കു് മോക്ഷത്തിനു് അഥവാ ആത്മീയശാന്തിക്കു് മറ്റൊന്നും ചെയ്യേണ്ട ആവശ്യം ഇല്ലാ എന്നാണു ഗുരുദേവൻ അരുളുന്നതു്. മുകളിൽ വിവരിച്ചതു പോലെ എല്ലാവരും പരമാത്മാവിന്‍റെ തന്നെ ഭാഗമാണെന്നുള്ള സത്യാവസ്ഥ മനസ്സിലാക്കുമ്പോൾ ങ്കല്പ്പങ്ങളായ ഭിന്നവിചാരങ്ങളും കാമക്രോധാദികളും മാറി, ആത്മീയതയിലേക്കുള്ള ആദ്യ പടിയായ അഹിംസ, സ്നേഹം മുതലായവയ്ക്കു ശക്തികൂടും. ഞാൻ, ന്‍റെതു് എന്ന ചിന്ത ഒഴിഞ്ഞു്, എല്ലാം ഞാൻ തന്നെ എന്ന കേവലബോധാനുഭവം ഉണ്ടാകും. ഇതിനെ നിർവികല്പയോഗം എന്നു പറയുന്നു. ഇതുതന്നെ എന്നു പറയാം ഗുരുദേവൻ ഇവിടെപ്പറയുന്ന മഹേശപൂജയും.

ലാഭേഷ്ട, നഷ്ടബോധം, ഇവ ഉണ്ടാകുക, ജയപരാജയങ്ങളെപ്പറ്റി ചിന്തിച്ച് സന്തോഷിക്കയും സന്താപിക്കയും ചെയ്യുക; ഇവ ചെയ്യാതെ ഇതെല്ലാം സംഭവിക്കുമെന്നും എന്നാൽ സത്യം ഒന്നേയുള്ളൂ എന്നും ചിന്തിച്ചു് മനസ്സിന്‍റെ സമനില തെറ്റാതെ മുന്നോട്ടു പോകുക. അതും മഹേശപൂജയാണു്. മഹേശപൂജ ചെയ്യുന്നവർക്കു മറ്റു പൂജയുടെ ആവശ്യം ഇല്ല. മഹേശപൂജയിൽക്കൂടി ആത്മസത്തയെ മനസ്സിലാക്കുന്നവർ ഭേദചിന്തയെ വെടിഞ്ഞു് അവനവൻ ആത്മസുഖത്തിനായി ചെയ്യുന്നവ അപരന്‍റെ കൂടി സുഖത്തിനു വേണ്ടതായിരിക്കും. എന്നാൽ നാമ-രൂപങ്ങൾക്കു പ്രാധാന്യം നല്കി വിഷയസുഖങ്ങളിൽ മുഴുകുന്നവരോ? അവർ മനുഷ്യരെ പലരായിക്കാണുന്നു.

എല്ലാവരിലും ഏകത്ത്വം ദർശിക്കുന്നവർ ആനന്ദതുന്ദിലരാണു് – അവർ അവരുടെ പ്രവർത്തികൾ കൊണ്ട് മറ്റുള്ളവർക്കും ആത്മസംതൃപ്തി ഉണ്ടാക്കിക്കെടുക്കുന്നു. മനുഷ്യാത്മാവിന്‍റെ ഏകത്ത്വം മനസ്സിലാക്കാൻ സാധിച്ചു കഴിഞ്ഞാൽ അവർ; ബ്രാഹ്മണമാതാപിതാക്കൾക്കു പിറന്നവരിലും, പറയ മാതാപിതാക്കൾക്കു പിറന്നവരിലും, ആനയിലും, ആടിലും, പശുവിലും, ഈഴവനിലും നായിലും, നയനാരിലും തുടങ്ങി എല്ലാവരിലും സമത്ത്വം കാണും. അവർ സമദർശികൾ ആയിരിക്കും. എന്നാണു് ഭഗവത്ഗീതയിലും പറയുന്നതു്.

സമദർശിയാകുന്നവർക്കു മാത്രമേ ശാന്തിയും ആനന്ദവും ഉണ്ടാകൂ. അവർക്കേ എല്ലാവരേയും സമന്മാരായിക്കാണുവാൻ സാധിക്കുകയുള്ളൂ. എല്ലാവരും ശാന്തിയും സുഖവുമാണന്വഷിക്കുന്നതു്. അതുകൊണ്ടാണു് ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനോടു് എല്ലാവരും എന്നെത്തന്നെ ലക്ഷ്യമാക്കിയാണു ചരിക്കുന്നതെന്നു പറയുന്നതും. ഇതു തന്നെയാണു് ജനനീനവർത്നമജ്ജരിയിലെ എല്ലാവരും തിരയുന്ന ഉല്ലാഘബോധ ജനനിയും. എന്നാൽ ജനനിയെ ആദ്യം തേടേണ്ടതു അവരവരുടെയുള്ളിൽ തന്നെയാണു്. ഈ വാസ്തവം പലരും മറക്കുന്നു. മറന്നിട്ടു് വസ്തുപ്രതിഭാസങ്ങൾക്കു പിന്നാലേ പോകുന്നു. അങ്ങനെ പോകുന്ന പ്രജ്ഞയെ നിയന്ത്രിച്ചു് സത്യത്തോടടുപ്പിക്കുക, പരമാത്മസത്യം മൻസ്സിലാക്കുക, അതാണു മനുഷ്യജീവിത ലക്ഷ്യം. ലക്ഷ്യപ്രാപ്തിക്കുവേണ്ട വിദ്യാശക്തിയും ജനനീനവർത്നമജ്ജരിയിലെ ജനനി തന്നെയാണു്. ജനനിയുടെ കടാക്ഷം ഉണ്ടാകുമ്പോൾ മനുഷ്യൻ പരമാത്മസത്യത്തെ അറിയും. അപ്പോൾ അവനവൻ ആത്മസുഖത്തിനായി ആചരിക്കുന്നവ അപരനും സുഖത്തിനായിവരും.

ശാഖോപശാഖകളായി ഇലയും പൂവും കായും പഴവുമായി നില്ക്കുന്ന ഒരു മരത്തിൽ പല വൈവിദ്ധ്യങ്ങളും കാണാം. എന്നാൽ വൈവിദ്ധ്യങ്ങളെല്ലാം ഉൾക്കൊള്ളുന്ന മരത്തിന്നാധാരമായതു് മരം മുളച്ചുണ്ടായ വിത്തിലെ ഒരു ചെറിയ തരിയിൽ ഒതുങ്ങിനിന്നു എന്നുള്ളതാണു വാസ്തവം. അതുപോലെ ലോകത്തു കാണുന്ന സകലതും ഇതിന്‍റെയെല്ലാം പരമകാരണമായ ബോധവസ്തുവിൽനിന്നും അഥവാ പരമാത്മാവിൽ നിന്നും തെളിഞ്ഞു വന്നതാണെന്നതാണു പരമാർഥം. അതാണു ഗുരുദേവൻ ന്‍റെ അധ്യാരോപദർശനത്തിൽ പറയുന്നതു്.

“ധനാദിവ വടോ യസ്മാത്

പ്രാദുരാസീദിദം ജഗത്

സബ്രഹ്മാസശിവോ വിഷ്ണുഃ

സ പരഃ സർ വ്വ ഏവ സഃ”

വളരെ സൂക്ഷ്മമായ ഒരു ചെറിയ വിത്തിൽ നിന്നും വളരെ വലുതായ അൽമരം ഉണ്ടാകുന്നതു പോലെ, ഏതൊന്നിൽ നിന്നും പ്രപഞ്ചമെല്ലാം വെളിപ്പെട്ടു വന്നുവോ അതു തന്നെയാണു് ബ്രഹ്മാവു്, അതു തന്നെയാണു് വിഷ്ണു, അതു തന്നെയാണു് ശിവനും. അതാണു പരമാത്മാവും. അതുതന്നെ സർവ്വവും ആകുന്നു. അതു തന്നെയാണു നാമെല്ലാവരും.

ഇതേ സത്യം തന്നെ ഛന്ദോഗ്യോപനിഷത്തിൽ ഉദ്ദലകമഹർഷി മകനായ ശ്വേതകേതുവിനു പറഞ്ഞു കൊടുക്കുന്നതായിക്കാണുന്നുണ്ടു്. സൂക്ഷ്മമായ ഒരു ചെറിയ വിത്തിൽ നിന്നും വളരെ വലുതായ അൽമരം ഉണ്ടാകുന്നതു പോലെ, ഏതൊന്നിൽ നിന്നും ഈ പ്രപഞ്ചമെല്ലാം വെളിപ്പെട്ടു വന്നുവോ അതു നീ തന്നെയാണു് എന്നാണു് ഉദ്ദലകമഹർഷി മകനായ ശ്വേതകേതുവിനു പറഞ്ഞു കൊടുക്കുന്നതു്. നാമെല്ലാം അതുതന്നെ, അതേ ആത്മാവുതന്നെ. അപ്പോൾ എ ല്ലാവരും ഒന്നു തന്നെ.

ചുരുക്കത്തിൽ എല്ലാം ഒന്നുതന്നെ, ഒരേ അണ്ഡത്തിൽ നിന്നു പൊട്ടിവിടർന്നു കിളിർത്തവ. എല്ലാം അദ്ധ്യാത്മസത്തയുടെ ഭാഗങ്ങൾ മാത്രം. അതായതു നിങ്ങളും അവരും ഇവരും നാമും എല്ലാം ഒന്നുതന്നെ. അതു കൊണ്ടു് “അവനനാത്മസുഖത്ത്നാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം”.

============

ഇവിടെ എഴുതിയിരിക്കുന്നതൊന്നും (നേരത്തെ എഴുതിയവയും) എന്‍റെ സ്വന്തം സൃഷ്ടിയല്ല. ഇതിനെല്ലാം ഞാൻ പലരോടും കടപ്പെട്ടിരിക്കുന്നു. അവ എനിക്കു കിട്ടിയ ഉറവിടങ്ങൾ ഇവയാണു്: നടരാജഗുരു, ഗുരു നിത്യചൈതന്യ യതി, ചിന്മയാനന്ദസ്വാമികൾ, സ്വാമി മധുസൂദന സരസ്വതി എന്നിവരുടെ ഗീതാവ്യാഖ്യാനങ്ങൾ; വിവേകാനന്ദസാഹിത്യ സർവ്വസം; ശ്രീ നാരായണ ഗുരുദേവന്‍റെ കൃതികളും അവയ്ക്കു് നടരാജഗുരു, ഗുരു നിത്യചൈതന്യ യതി, പ്രഫ. ബാലകൃഷ്ണൻ നായർ, ശ്രീ എം ദാമോദരൻ എന്നിവർ എഴുതിയ വ്യാഖ്യാനങ്ങൾ; നടരാജഗുരു, നിഘിലാനന്ദസ്വാമി, ഗുരു നിത്യചൈതന്യ യതി, ചിന്മയാനന്ദസ്വാമികൾ മൃഡാനന്ദസ്വാമികൾ, വിദ്യാനന്ദസ്വാമികൾ എന്നീ മഹാത്മാക്കൾ ഉപനിഷത്തുക്കൾക്കെഴുതിയ വ്യാഖ്യാനങ്ങൾ; പ്രെഫസ്സർ തുറവൂർ വിശ്വംഭരന്‍റെ ‘മഹാഭാരത പര്യടനം’ എന്ന കൃതിയും; കൂടാതെ ഇതിൽ പലരുടെയും പ്രഭാഷണങ്ങളും ആണു്. അവയോടൊപ്പം എന്‍റെ മൻസ്സിൽ തോന്നിയ ചില ആശയങ്ങളും ചേർത്തു എന്നു മാത്രം. എതിനെല്ലാം ഉപരിയായി എന്‍റെ ബാല്ല്യകാല ഗുരുക്കന്മാരായി ഞാൻ കരുതുന്ന രണ്ടു ‘നാരായണ’ന്മാരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ഈ ‘നാരായണ’ന്മാർ രണ്ടും ഒരു കാലത്തു തൊടുകയും തീണ്ടുകയും പാടില്ലാ എന്നുമാത്രമല്ല ദൃഷ്ടിയില്പ്പോലും പെടാൻ പാടില്ലാ എന്നു കരുതപ്പെട്ടിരുന്ന കുറവ സമുദായത്തിലേയും പുലയ സമുദായത്തിലേയും അംഗങ്ങാളായിരുന്നു എന്നതു ഞാൻ വളരെ അഭിമാനത്തോടുകൂടി എവിടെ സ്മരിക്കുന്നു. തന്നെയുമല്ല അതിൽ ഒരു നാരായണൻ യാതൊരുവിധമായ വിദ്യാഭ്യാസവും ഇല്ലത്തയാളും രണ്ടാമത്തെ നാരായണൻ വെറും പത്താം തരം വരെ മാത്രം പഠിച്ച എന്‍റെ സഹപാഠിയും ആയിരുന്നു.


2011 നവംബർ 17, വ്യാഴാഴ്‌ച

അത്മീയതയും മതവും ഒന്നല്ല - ഭാരതത്തിന്റെ ആത്മീയത ഒരു മതം അല്ല.



അത്മീയതയും മതവും ഒന്നല്ല - ഭാരതത്തിന്‍റെ ആത്മീയത ഒരു മതം അല്ല. ആത്മീയതയിൽ മതം ഇല്ല. അങ്ങനെയുള്ളതാണു് ഭാരതത്തിന്‍റെ ആത്മീയത. മതം ആത്മീയതയിൽ ചേർന്നു കഴിയുമ്പോൾ അതു്, ആ മതം, മതമല്ലാതാകും; ആ മതമില്ലാതാകും.
ഭാരതത്തിന്‍റെ ആത്മീയതയെ ഒരു മതം എന്നും, അതിന്‍റെ നാമം ഹിന്ദു മതംഎന്നും ഉള്ള ചിന്ത മറ്റിയാൽ മാത്രമേ ഇതു മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. വേദാന്തമാണു് അദ്വൈതം. അദ്വൈതമാണു വേദാന്തം. അതു തന്നെയാണു ഭാരതത്തിന്‍റെ ആത്മ്മീയത. ആ ആത്മീയതയെ മാറ്റിയാൽ കുറെ മതങ്ങൾ അവശേഷിക്കും.

ഭാരതത്തിന്‍റെ ആത്മീയത എന്നു ഇവിടെ സൂച്കിപ്പിക്കുന്നത് പൊതുവേ ഹിന്ദുമതം എന്നു വിശേഷിക്കപ്പെടുന്നതിനെ മാത്രം ഉദ്ദേശിച്ചുകൊണ്ടും അല്ല. വിദേശികൾ പല മതങ്ങളാണെന്നു പറഞ്ഞു പ്രചരിപ്പിച്ചതും നമ്മിൽ ബഹുഭൂരിപക്ഷവും സമ്മതിച്ചു കൊടുത്തതും ആയ നമ്മുടെ അത്മീയശാസ്ത്രം മൊത്തത്തിൽ കണക്കിലെടുത്തു കൊണ്ടാണു് ഭാരതത്തിന്‍റെ ആത്മീയത എന്നു പറഞ്ഞിരിക്കുന്നതു്. അതിനെ ആത്മീയത അല്ല, വെറും മതം മാത്രം ആണെന്ന ധാരണ ഉണ്ടാക്കാൻ വേണ്ടിയാകാം അതിനെ മതങ്ങളായി വിദേശികൾ ഖണ്ഡിതമാക്കി കാണിച്ചതെന്നു വിശ്വസിക്കുന്ന ഒരു വ്യക്തിയാണു് ഈ കുറിപ്പെഴുതുന്നതു്. 

ഭാരതത്തിന്‍റെ ആത്മീയത വെറും മതം അല്ലാ എന്ന വിഷയത്തെപ്പറ്റി കൂടുതൽ അറിയാൻ ശ്രീ നാരായണഗുരുദേവൻ എഴുതിയ ദൈവദശകം പഠിച്ചൽ മതി. പക്ഷെ അതു മുഴുവനും പഠിക്കുവാൻ ഒരു ജന്മം മതിയാകുമോ എന്നതിൽ ബലമായ സംശയം ഉണ്ട്. ഈ ലേഖകൻ ആറാം വയസ്സിൽ തുടങ്ങിയതാണു്. ഈ ജന്മത്തിൽ തീരില്ലാ എന്നു തീർച്ചയായി. അടുത്തതിലും തീരാൻ സാദ്ധ്യതയില്ല. അതുകൊണ്ടു അതിലും മുന്നോട്ടുള്ളതിനെപ്പറ്റി ചിന്തിക്കുന്നില്ലാ എന്നു തീരുമാനിച്ചു.
ദൈവദശകത്തിന്‍റെ പഠനം തുടങ്ങിയപ്പോൾ മൻസ്സിലായി, ഈ പത്തു ശ്ളോകങ്ങൾ മൻസ്സിലാകണം എങ്കൽ ഉപനിഷത്തുകൾ മുഴുവനും ഭഗവദ്ഗീത സഹിതം - പഠിക്കണം എന്നു്. ചിലർ പറഞ്ഞേക്കും ഗീത ഉപനിഷത്തല്ലാ എന്നു്. ഈ കുറിപ്പെഴുതുന്നയാൾ ഗീതയെ ഉപനിഷത്തുകളിൽ ഒന്നായാണു സ്വീകരിച്ചിട്ടുള്ളതു്.

ഈ കുറിപ്പുകളിൽ എഴുതിയ കാര്യങ്ങൾ എനിക്കു കിട്ടിയ ഉറവിടങ്ങൾ താഴെക്കൊടുത്തിട്ടുണ്ട്. അവയിൽ നിന്നും ഉൾക്കൊള്ളാൻ സാധിച്ച അറിവും അവ പഠിക്കാൻ ശ്രമിച്ചപ്പോൾ കിട്ടിയ അറിവും വച്ചാണു് എന്തെങ്കിലും എഴുതാൻ ശ്രമിക്കുന്നതു്. മുഴുവനല്ലാത്ത അറിവു വച്ചെഴുതുമ്പോൾ തെറ്റുകൾ സംഭവിച്ചു എന്നും വരാം. എന്നാലും കിട്ടിയ അറിവു പങ്കടണം എന്നു പഠിച്ചതുകൊണ്ടു് അതു പങ്കിടാൻ ശ്രമിക്കുന്നു. സ്വീകരിക്കണ്ടവർക്കു സ്വീകരിക്കാം
, തിരസ്കരിക്കണ്ടവർക്ക് അതും ആകാം. 
 
ശണ്ഠയോ, ങ്കടമോ, സന്തോഷമോ, വിദ്വഷമോ വൈക്ളബ്യമോ ഒന്നും തന്നെ ഇല്ലാതെ, ആരേയും പ്രത്യേകമായി സ്നേഹിക്കാതെയും വെറുക്കാതെയും; എല്ലാവരിലും ഏകത്ത്വം കാണുക, ല്ലാവരേയും ആത്മസഹോദരരായിക്കാണുക, അറിയാവുന്ന കാര്യങ്ങൾ വേണ്ടവർക്കു പൻകുവയ്ക്കുക, ഇതൊക്കെയാണു നമ്മുടെ ധർമ്മം എന്നു വിശ്വസിക്കുന്നതിനാൽ അതിനു ശ്രമിക്കുകയണിവിടെ. അതും ഭാരതത്തിന്‍റെ ആത്മീയത തന്നെ എന്നു വിശ്വസിക്കുന്നതിനാൽ.

കൃസ്തുവിന്‍റെ ഉപദേശമായി ബൈബിളിൽ പറയുന്നതു് അനുകമ്പ, സ്നേഹം എന്നിവയിൽ ഊന്നി നിന്നുകോണ്ടുള്ള മനുഷിക സേവനം ആണു്. അവിടെ മനുഷ്യൻ തമ്മിൽ സ്നേഹത്തോടെ സഹകരിക്കണം എന്നതിനാണൂന്നൽ. നമ്മുടെ ആത്മീയത ആ ഭൂതദയയെ ഉൾക്കൊണ്ടു കോണ്ട് അനേകദൂരം മുന്നോട്ടു പോയിക്കഴിഞ്ഞിരിക്കുന്നു, ഈ ബ്രഹ്മാണ്ഢത്തെയെല്ലാം, ഒന്നായിക്കണ്ടുകൊണ്ട്, ഒന്നിനേയും പ്രത്യേകമായി സ്നേഹിക്കാതെയും വെറുക്കാതെയും, സകലത്തേയും ആ പരമ്പൊരുൾ മാത്രമായിക്കണ്ട്, ഒന്നിനേയും വലയത്തിൽ ആക്കാതെയും ഒന്നാലും വലയപ്പെടാതെയും, നിസംഗരായി സ്വന്തകർമ്മം ചെയ്തു ജീവിക്കുവാനാണു് ഭാരതത്തിന്‍റെ ആത്മീയത പഠിപ്പിക്കുന്നത്.

ലോകത്തുള്ള മതങ്ങളെയും ആത്മീയതയേയും ഒന്നായി എടുത്തു്, ഇതിനെ ഒരു പാഠശാലയിലെ അദ്ധ്യപകർ എഴുതാൻ ഉപയോഗിക്കുന്ന ഒരു കറുത്ത ഫലകത്തോടും, അതിൽ വ്യത്യസ്ഥരായ അദ്ധ്യാപകർ എഴുതുകയും തുടച്ചുകളയുകയും ചെയ്യുന്ന പ്രക്രീയയോടും ഉപമിക്കുക. ഗണിതാദ്ധ്യാപകൻ എഴുതുമ്പോൾ ഗണിതവും, ചരിത്രാദ്ധ്യാപകൻ എഴുതുമ്പോൾ ചരിത്രവും, മലയാളാദ്ധ്യാപകൻ എഴുതുമ്പോൾ മലയാളവും ഹിന്ദി അദ്ധ്യാപകൻ എഴുതുമ്പോൾ ഹിന്ദിയും ആ ഫലകം നമ്മേ പഠിപ്പിക്കുന്നു അല്ലെങ്കിൽ കാട്ടിത്തരുന്നു. ഭാരതത്തിന്‍റെ ആത്മീയത ഈ അഘിലാണ്ഠം മുഴുവനും വ്യാപിച്ചു കിടക്കുന്ന ഒരു ഫലകവും മതങ്ങളെല്ലാം അവയിൽ ഓരോ അദ്ധ്യാപകരും പഠിപ്പിക്കുന്ന പാഠങ്ങളും ആണു്. അതുകൊണ്ടാണു് വിവേകാനന്ദസ്വാമികൾ ഭാരതത്തിന്‍റെ ആത്മീയതയെ എല്ലാ മതങ്ങളുടെയും മാതാവെന്നു വിശേഷിപ്പിച്ചതും. ഭാരതത്തിന്‍റെ ആത്മീയത പഠിച്ചാൽ മുകളിൽ പറഞ്ഞ ഓരോ അദ്ധ്യാപകരും അവരുടെ വിദ്യാർദ്ധികളും അന്യൂന്യം തുടച്ചു മാറ്റാൻ ശ്രമിക്കാതെയിരിക്കും. അപ്പോൾ മതമൈത്രിക്കു വേണ്ടി പ്രത്ത്യേക ശ്രമവും ആവശ്യമില്ല.

വിവേകാനന്ദസ്വാമികൾ പറഞ്ഞ സർവ്വമതങ്ങളുടെയും മാതാവായ ഭാരതത്തിന്‍റെ ആത്മീയതയായ അമ്മയും, മക്കളായ മതങ്ങളും തമ്മിൽ സാമ്മ്യം ഉണ്ടാകാം. പക്ഷെ അമ്മയും മക്കളും ഒന്നുതന്നെ അല്ല ആ മക്കൾ അമ്മയിൽ തിരിച്ചെത്തും വരെ. തിരിച്ചെത്തിക്കഴിയുമ്പോൾ മക്കൾ ഇല്ലാതാകും, അമ്മ മാത്രം ശേഷിക്കും. ആറുകൾ ഒഴുകി കടലിൽ എത്തുമ്പോൾ ഇല്ലാതാകയും കടലുമാത്രം ശേഷിക്കുകയും ചെയ്യും പോലെ - സ്വർണ്ണാഭരണങ്ങൾ ഉരുക്കുമ്പോൾ ആഭരണങ്ങൾ എല്ലാതായി സ്വർണ്ണം മാത്രം അവശേഷിക്കുന്നതു പോലെ.

ആത്മീയത എല്ലാ ഹൃദയങ്ങളിലും ഉണ്ട്. അതിനെ പരിപോഷിപ്പിച്ചെടുക്കുകയാണു വേണ്ടതു്. അപ്പോൾ അദ്വതാനുഭൂതി ഉണ്ടാകും. ഉണ്ടായിക്കഴിഞ്ഞാൽ വികാരങ്ങളില്ലാതാകും.

"അദ്വൈത സത്യം" എന്നുള്ള ആനുഭൂതി ഉണ്ടാകണം എൻകിൽ നാം നമ്മിലേക്ക് തന്നെ തിരിയേണം. എൻകിലേ അഹം ബ്രഹ്മാസ്മിഎന്ന സത്യം മനസ്സിലാകൂ. കരു, അറിവ്, പൊരുള്‍ തുടങ്ങി നിരവധി പദങ്ങള്‍ പരബ്രഹ്മത്തെ കുറിക്കുന്നുണ്ടു്. എല്ലാം ആ അനന്തമായ ഒന്നിനെ സൂചിപ്പിക്കുന്നു. ആ ഒന്നിനെ പുല്‍കണമെങ്കിൽ നമ്മൾ തിരഞ്ഞു തേറിടെണം’, എന്നാലും ചിലപ്പോൾ ആത്മതത്ത്വത്തെ; ശ്രീ നാരായണ ഗുരുദേവൻ പറഞ്ഞതുപോലെ എല്ലാവരും അറിഞ്ഞൂ എന്നും വരില്ല. അതു്, ‘അതി ഗോപനീയമായിരിക്കും’. ആ രഹസ്യം അറിയാന്‍ നമ്മൾ പ്രാപ്തരാകുന്നില്ലാ എങ്കില്‍ പ്രണവം ഉണര്‍ന്നു പിറപ്പൊഴിഞ്ഞു വാഴും മുനിജനസേവയില്‍ മൂര്‍ത്തി നിര്‍ത്തിടുകതന്നെ വേണം ശ്രീ നാരായണ ഗുരുദേവൻ അരുളിയതു പോലെ. ആ ഗുരുവരുൾ ഹൃദയത്തിൽ പതിപ്പിച്ചു കൊണ്ട്, ഈ മഹത് വാക്യങ്ങള്‍ നമുക്കായി അനുകമ്പയോടെ ഓതിത്തന്ന ആ യതിവര്യന്‍റെ വാക്കുകളെ മനസ്സിലാക്കി ആ പാദകമലങ്ങളിൽ വീണു വണങ്ങിക്കൊണ്ട് നമുക്കു നമ്മുടെ മനനം തുടരുകയാണു വേണ്ടതു്. അതാണു മോക്ഷത്തിലേക്കുള്ള വഴിഎന്ന എന്‍റെ ഒരു സ്നേഹിതൻ പറഞ്ഞതിനോടു പൂർണ്ണമായും യോജിക്കുന്നു.

മനുഷ്യർ സ്നേഹത്തോടുകൂടി ജീവിക്കാനുള്ള വളരെയേറെ ഉപദേശങ്ങൾ എല്ലാ മതങ്ങളിലും കാണാം. (മതം അല്ലാ എന്നു ചിലർ വാദിച്ചേക്കാവുന്ന നിരീശ്വരവാദത്തിൽ പോലും കാണാം അതു്.) ജീവിതം സുഗമം ആക്കാനുള്ള ചട്ടങ്ങൾ ആണവ. ഇഹലോകത്തും സ്വർഗ്ഗലോകം എന്ന പരലോകത്തും, ജീവിതത്തിനുതകുന്ന കാര്യങ്ങൾ ആണവ. ആത്മീയത അതിനും അപ്പുറത്തേക്കുള്ള വഴിയാണു്.

മനുഷ്യന്‍റെ ജീവിതയാത്ര രണ്ടു വഴിക്കു തിരിച്ചുവിടാം. വിഷയോന്മുഖമായും, ആത്മോന്മുഖമായും. വിഷയോന്മുഖമായി പോയാൽ നശ്വരങ്ങളായ പ്രപഞ്ചിക വിഷയങ്ങളെ ആശ്രയിച്ചും ക്ഷണിക സുഖങ്ങളെ അനുഭവിച്ചും സ്വന്തം വ്യക്തിത്വം നിലനിറുത്തി ജീവിക്കാം. അപ്പോൾ ദ്വൈതം നിലനിൽക്കും. 

രണ്ടാമത്തെ വഴിയിൽ പോയാൽ പ്രപഞ്ചത്തിന്നാധാരമായ പരമാത്മാവിനെ അന്വഷിച്ചു്, അതിൽ സ്വന്ത വ്യക്തിത്വത്തെ, അതായത് ജീവാത്മാവിനെ വിലയിപ്പിക്കാം. അപ്പോൾ നാമും ആ അവ്യക്തതയിൽ അലിഞ്ഞു ചേരും. ഞാൻ എന്ന ഭൌതികത ഇല്ലാതാകും, മറ്റൊരുവിധം പറഞ്ഞാൽ നാം അതായിത്തീരും. 

അദ്യത്തെ വഴി ഭോഗാത്മകവും രണ്ടാം വഴി ആത്മീയാത്മകവും ആണു്. ആദ്യവഴി പോകുന്നവർ ഉപാസകരെങ്കിലും ഭോഗേശ്ച ഉള്ളവരാണു്. അവർ മരണശേഷം സൂക്ഷ്മലോകങ്ങളിൽ പോയി അർഹതയ്ക്കനുസരിച്ചുള്ള ഭോഗസുഖങ്ങൾ അനുഭവിച്ചു് വീണ്ടും ജനിക്കുന്നു. കാരണം മനുഷ്യജന്മത്തിൽ കൂടി മാത്രമേ മോക്ഷം ലഭ്യമാകുകയുള്ളൂ. ഭാരതത്തിന്‍റെ ആത്മീയതയിലല്ലാതെ എങ്ങും ഈ രണ്ടാം വഴി ഇല്ല താനും. ബ്രഹ്മാവിന്‍റെ ലോകത്തോ, വിഷ്ണുലോകത്തോ, ശിവലോകമായ കൈലാസത്തോ, ഇന്ദ്രന്‍റെ ലോകമായ (ഇതു തന്നെയാണു ബൈബിളിൽ പറയുന്ന സ്വർഗ്ഗവും) ദേവലോകത്തോ പോയാൽ മോക്ഷം ലഭിക്കില്ല. മോക്ഷം മനുഷ്യജന്മത്തിൽ നിന്നു മാത്രമേ ലഭിക്കൂ. അതിനു വഴി ഭാരതത്തിന്‍റെ വഴി മാത്രമാണു്. ആ വഴി ഭാരതത്തിന്‍റെ ഋഷിമാർ പറഞ്ഞുതന്ന വഴിയാണു്, അതാണു ഭാരതത്തിന്‍റെ ആത്മീയത - ഭാരതത്തിന്‍റെ മാത്രം ആത്മീയത. അതു ഭാരതത്തിന്‍റെതു മാത്രമായതാണു്. അതു മറ്റാർക്കും അവകാശപ്പട്ടതല്ല.

മഹത്തരമായ നമ്മുടെ സംസ്കാരം ഇന്നത്തെ നിലയിലേക്ക് അധപ്പതിച്ചു എന്നു പറയാൻ പറ്റില്ല. സംസ്കാരം അല്ല മൻഷ്യരാണു് അധപ്പതിച്ചു പോയത്. അതിനു കാരണം നമ്മുടെ തന്നെ അജ്ഞതയാണെന്നതും സത്യം തന്നെ. അതിനുള്ള ഒരു പ്രധാനകാരണം സംസ്കൃതത്തെ പടി അടച്ചു പിണ്ഡം വച്ചതും ആണു്. ഇപ്പോൾ മലയാളത്തിന്‍റെയും ഗതി അങ്ങനെ ആയി എന്നു പറയാം. ശ്രീ നാരായണഗുരുദേവൻ അരുളിച്ചെയ്തതുപോലെ അറിവുകൊണ്ടു പ്രബുദ്ധരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആ പ്രബുദ്ധതയ്ക്കുവേണ്ടി നമുക്കു് കൂട്ടായ്മയോടെ ആത്മാർഥതയോടുകൂടി ശ്രമിക്കാം. "വാദിക്കാനും ജയിക്കാനും ഉള്ളതല്ല; മറിച്ച്, അറിയാനും അറിയിക്കാനും ഉള്ളതാണറിവുകളും, എല്ലാ കൂട്ടായ്മകളും എന്നു മനസ്സിലാക്കി; നമുക്കൊരുമിച്ചു പഠിക്കാനുള്ള ശ്രമം തുടരാം.

മനുഷ്യന്‍ തന്നില്‍ അന്തര്‍ലീനമായിരിക്കുന്ന ആത്മീയതയെ പരിപോഷിപ്പിച്ചില്ലാ എങ്കില്‍ അതു മനുഷ്യനിലെ, മാനുഷിക മൂല്ല്യങ്ങളെ നശിപ്പിക്കുകയും, അതുവഴി മനുഷ്യസമൂഹത്തെയാകമാനം നാശത്തിലേക്കു നയിക്കുന്ന മതങ്ങളിൽ മനുഷ്യസമൂഹത്തെ എത്തിക്കുകയും ചെയ്യും. കാരണം മതത്തില്‍ ആത്മീയത ഇല്ല. മതം തുടങ്ങുമ്പോള്‍ ആത്മീയത അവസാനിക്കും. അഥവ ആത്മീയതയുടെ അഭാവം ആണു മതങ്ങളെ ഉണ്ടാക്കുന്നതും നിലനിറുത്തുന്നതും. ആത്മീയത മതങ്ങള്‍ക്കതീതവും അപ്രാപ്യവും ആയ ഒരു ശാസ്ത്രം ആണു്. അവ തമ്മില്‍ ബന്ധം ഉണ്ടെന്നു തോന്നാം എങ്കിലും സത്യത്തില്‍ ബന്ധം ഇല്ല. ഒന്നിന്റെ (ആത്മീയതയുടെ) അഭാവം ആണു മറ്റെതിനെ (മതത്തെ) സൃഷ്ടിക്കുന്നതും നിലനിറുത്തുന്നതും. അപ്പോള്‍ മതാതീത ആത്മീയത എന്നു പറയേണ്ട ആവശ്യം ഇല്ല; പറയുന്നതില്‍ അര്‍ത്ഥവും ഇല്ല. നിറങ്ങളുടെ അഭാവമായ അന്ധകാരത്തെ ഒരു നിറമായി കണക്കാക്കുന്നതു പോലെ തെറ്റായ ഒരു നിഗമനം  ആണതു്. അതുകൊണ്ടാണു് ഗുരുദേവന്‍ മതാതീത ആത്മീയതഎന്നു് എഴുതുകയോ പറയുകയോ ചെയ്യാതിരുന്നതും.



“അത്മീയത” എന്ന വാക്കുപയോഗിച്ചാലും  “ആദ്ധ്യാത്മീകത” എന്ന വാക്കുപയോഗിച്ചാലും  രണ്ടിനും ഒരേസ്ഥാനം തന്നെ. ഗുരുദേവൻ എല്ലാ മതങ്ങളും പഠിക്കാൻ പറഞ്ഞതു് എല്ലാ മതങ്ങളിലും ഉള്ള നല്ലതും ചീത്തയും അറിയാനും അവയിൽ ത്യജിക്കേണ്ടവയെ ത്യജിച്ചുകൊണ്ട്  സ്വീകരിക്കേണ്ടവയെ സ്വീകരിക്കാനായിട്ടണെന്ന അഭിപ്രായമാണെനിക്കുള്ളതും. അങ്ങനെ ചെയ്തു കഴിഞ്ഞാൽ  അവശഷിക്കുന്നതു് ഭാരതത്തിന്റെ  “ആത്മീയ ശാസ്ത്രം” അഥവാ  “ആദ്ധ്യാത്മീക ശാസ്ത്രം”  മാത്രം ആയിരിക്കും. ആയതിനാലാണു്  ഗുരുദേവകൃതികളെല്ലാം തന്നെ അവയിൽ അധിഷ്ടിതമായിരിക്കുന്നതും.
 


 
©ഉദയഭാനു പണിക്കർ
ഇതു ഭാഗീകമായോ പൂർണ്ണമായോ
ഉപയോഗിക്കേണ്ടവർ
ലേഖകനുമായി ബംന്ധപ്പെടുക.
-----------
ഈ കുറിപ്പിൽ എഴുതിയ കാര്യങ്ങൾ എനിക്കു കിട്ടിയ ഉറവിടങ്ങൾ താഴെക്കൊടുക്കുന്നു.
അവ; നടരാജഗുരു, ചിന്മയാനന്ദസ്വാമികൾ, മധുസൂദന സരസ്വതി എന്നിവരുടെ ഗീതാവ്യാഖ്യാനങ്ങൾ, വിവേകാനന്ദസ്വാമികളുടെ സമ്പൂർണ്ണ കൃതികൾ, ശ്രീ നാരായണ ഗുരുദേവന്‍റെ അനേകം കൃതികൾക്കു് നടരാജഗുരു, ഗുരു നിത്യചൈതന്യ യതി, മുനി നാരായണ പ്രസാദ്, പ്രെഫ. ബാലകൃഷ്ണൻ നായർ, ശ്രീ എം. ദാമോദരൻ എന്നിവർ എഴുതിയ വ്യാഖ്യാനങ്ങൾ, നിഘിലാനന്ദസ്വാമി, ഗുരു നിത്യചൈതന്യ യതി, മുനി നാരായണ പ്രസാദ്, ചിന്മയാനന്ദസ്വാമികൾ മൃഡാനന്ദസ്വാമികൾ, വിദ്യാനന്ദസ്വാമികൾ എന്നീ മഹാത്മാക്കൾ ഉപനിഷത്തുക്കൾക്കെഴുതിയ വ്യാഖ്യാനങ്ങൾ, പ്രെഫ. തുറവൂർ വിശ്വംഭരന്‍റെ മഹാഭാരത പര്യടനം ഇവയും; കൂടാതെ ഇതിൽ പലരുടെയും പ്രഭാഷണങ്ങളും.